ടോക്കിയോ: ജപ്പാന്റെ ആദ്യവനിതാ പ്രധാനമന്ത്രിയായി സനേ തകായിച്ചി. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ഷിഗെരു ഇഷിബയുടെ പിൻഗാമിയായിട്ടാണ് ജപ്പാനിലെ ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി സനേ തകായിച്ചി എത്തുന്നത്. 465 അംഗ പാർലമെന്റിൽ 237 വോട്ടുകൾ നേടിയാണ് 64 വയസ്സുള്ള തകായിച്ചി ഭൂരിപക്ഷം ഉറപ്പിച്ചത്.
ചൈനയെ ശക്തമായി വിമർശിക്കുന്ന ഒരു യാഥാസ്ഥിതിക നേതാവാണ് സനേ തകായിച്ചി. അഞ്ച് വർഷത്തിനുള്ളിലുണ്ടാവുന്ന നാലാമത്തെ പ്രധാനമന്ത്രിയാണ് സനേ തകായിച്ചി. ജപ്പാൻ്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും ഭാവി തലമുറയ്ക്ക് ഉത്തരവാദിത്തമുള്ള ഒരു രാജ്യമായി ജപ്പാനെ പുനർനിർമിക്കുമെന്നും തകായിച്ചി പറഞ്ഞു.
ജപ്പാൻ്റെ താറുമാറായ സമ്പദ്‌വ്യവസ്ഥ, അമേരിക്കയുമായുള്ള ബന്ധത്തിലെ ഉലച്ചിൽ, ആഭ്യന്തര സംഘർഷം, അഴിമതി എന്നിങ്ങനെയുള്ള പ്രതിസന്ധികൾ തുടരുന്നതിനിടെയാണ് സനേ തകായിച്ചി സുപ്രധാന പദവിയിലേക്ക് എത്തുന്നത്. 1993ൽ ജന്മനാടായ നാരയിൽ നിന്ന് സ്വതന്ത്രയായി ജപ്പാനിലെ പാർലമെന്റിന്റെ അധോസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് തകായിച്ചി തന്റെ രാഷ്ട്രീയ ജീവിതത്തിന് തുടക്കമിട്ടത്. എൽഡിപിയുടെ തീവ്ര വിഭാഗത്തിലെ പ്രമുഖ നേതാവായ സനേ തകായിച്ചി അന്തരിച്ച മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ശിഷ്യ കൂടിയാണ്.
ആരാണ് സനേ തകായിച്ചി?
1961 മാർച്ച് 7 ന് ജനിച്ച സനേ തകായിച്ചി നാര നഗരത്തിലാണ് വളർന്നത്. പിതാവ് ഒരു ഓട്ടോമൊബൈൽ കമ്പനിയിൽ ജോലി ചെയ്തിരുന്നു, അമ്മ ഒരു പോലീസ് ഉദ്യോഗസ്ഥയായിരുന്നു. കോബി സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ശേഷം, രാഷ്ട്രീയത്തിൽ ചേരുന്നതിനും 1993 ൽ എംപിയാകുന്നതിനും മുമ്പ് അവർ ഒരു എഴുത്തുകാരിയും നിയമനിർമ്മാണ സഹായിയും ടിവി ബ്രോഡ്കാസ്റ്ററുമായിരുന്നു. യൂണിവേഴ്സിറ്റിയിൽ പഠിക്കുമ്പോൾ ഒരു ബാൻഡിൽ ഹെവി മെറ്റൽ ഡ്രം വായനക്കാരിയായിരുന്നു തകായിച്ചി. സ്കൂബ ഡൈവിംഗും ആയോധനകലകളും ഹോബികളായി കണക്കാക്കുന്നു.
2025 മുതൽ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന സനേ തകായിച്ചി ആ പദവി വഹിക്കുന്ന ആദ്യ വനിതയാണ്. മുൻ ആഭ്യന്തര മന്ത്രിയായിരുന്ന തകായിച്ചി ശക്തമായ ദേശീയവാദ വീക്ഷണങ്ങൾക്ക് പേരുകേട്ടതാണ്. സൈനിക ശക്തി വർധിപ്പിക്കുക, ഉയർന്ന സാമ്പത്തിക ചെലവ്, ന്യൂക്ലിയർ ഫ്യൂഷന്റെ പുരോഗതി, ശക്തമായ സൈബർ സുരക്ഷ, കർശനമായ കുടിയേറ്റ നയങ്ങൾ എന്നിവയ്ക്കായി എന്നിവയ്ക്കായി വാദിച്ച വ്യക്തി കൂടിയാണ്.
കൂടാതെ സ്വവർഗ വിവാഹത്തെ എതിർക്കുന്നതിനൊപ്പം, വിവാഹിതരായ ദമ്പതികൾക്ക് പ്രത്യേക കുടുംബപ്പേരുകൾ ഉപയോഗിക്കാൻ അനുവദിക്കുന്നതിനെയും സനേ തകായിച്ചി എതിർക്കുന്നു. ജപ്പാനിലെ യുദ്ധത്തിൽ മരിച്ച കുറ്റവാളികൾ ഉൾപ്പെടെ നിരവധിയാളുകളെ അനുസ്മരിക്കുന്ന വിവാദമായ യാസുകുനി ദേവാലയത്തിലെ പതിവ് സന്ദർശകയാണ്.
