വനിതാ സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രാധാന്യം നല്‍കി ബീഹാറില്‍ ബിജെപിയുടെ ലിസ്റ്റ്. ആദ്യ രണ്ട് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പത്ത് വനിതകള്‍ ഇടം പിടിച്ചിട്ടുണ്ട്. ബീഹാറിലെ യുവവോട്ടര്‍മാരെയും വനിത വോട്ടര്‍മാരെയും സ്വാധീനിക്കാന്‍ കഴിയുന്നവരാണ് ഈ മികച്ച വനിതാ സ്ഥാനാര്‍ത്ഥികള്‍ എന്നത് പ്രവര്‍ത്തകരുടെ ആവേശം ഇരട്ടിപ്പിക്കുന്നു.

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന പ്രശസ്ത ഭോജ്പൂരി ഗായിക മൈഥിലി താക്കൂര്‍ ആലിനഗറില്‍ സ്ഥാനാര്‍ത്ഥിയാണ്. ഏറെ പ്രശസ്തയായ ഇവര്‍ ലാലുപ്രസാദ് യാദവ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ബീഹാര്‍ വിടേണ്ടി വന്ന പെണ്‍കുട്ടിയാണ്. ബീഹാറിന്റെ മകള്‍ ഇപ്പോള്‍ ബീഹാറിലേക്ക് തിരിച്ചുവരുന്നു എന്നാണ് ബിജെപി അവകാശപ്പെടുന്നത്.

ബെട്ടിയയില്‍ നിന്നും മത്സരിക്കുന്ന രേണുദേവിയെ ആര്‍ക്കും പരിചയപ്പെടുത്തേണ്ട കാര്യമില്ല. ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്‍റായി പ്രവര്‍ത്തിച്ച അനുഭവപരിചമുള്ള ഈ ദേശീയ നേതാവ് കഴിഞ്ഞ നിയമസഭാ വിജയത്തിന് ശേഷം രണ്ട് വര്‍ഷക്കാലം ബീഹാറിന്റെ ഉപമുഖ്യമന്ത്രിയായിരുന്നു. 2020മുതല്‍ 2022 വരെ ബീഹാറിന്റെ ഏഴാമത്തെ ഉപമുഖ്യമന്ത്രിയായിരുന്നു. ബീഹാറിലെ അഞ്ചാമത്തെ വനിതാ ഉപമുഖ്യമന്ത്രിയുമാണ്.

2015ല്‍ ബിജെപി എംഎല്‍എ ആയി വിജയിച്ച ഗായത്രി ദേവി ഇക്കുറിയും മത്സരിക്കുന്നു. പരിഹാര്‍ നിയോജകമണ്ഡലത്തിലാണ് ഗായത്രി ദേവി മത്സരിക്കുന്നത്. മുന്‍ ബിജെപി എംഎല്‍എആയ രാം നരേഷ് യാദവിന്റെ ഭാര്യ കൂടിയാണ് ഗായത്രി ദേവി.