ജി സുധാകരന് വീഴ്ച വന്നിട്ടുണ്ടെന്നും തിരുത്തേണ്ടത് അദ്ദേഹമാണെന്നും നാസർ പ്രതികരിച്ചു
ആലപ്പുഴ: മുതിർന്ന നേതാവ് ജി സുധാകരനെ തള്ളി സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ. ജി സുധാകരന് വീഴ്ച വന്നിട്ടുണ്ടെന്നും തിരുത്തേണ്ടത് അദ്ദേഹമാണെന്നും നാസർ പ്രതികരിച്ചു. സുധാകരൻ ഇത് നിർത്തണം, നിർത്തിക്കഴിഞ്ഞാൽ പ്രശ്നം തീരും. സുധാകരൻ കെപിസിസി പരിപാടിയിൽ പങ്കെടുത്തതാണ് സഖാക്കളെ ചൊടിപ്പിച്ചത്. കോൺഗ്രസ് വേദിയിൽ സർക്കാരിനെ മോശപ്പെടുത്തി പ്രസംഗിച്ചു. ശബരിമല പ്രശ്നം നിലനിൽക്കുമ്പോൾ അത്തരമൊരു പ്രതികരണം പാടില്ലായിരുന്നു. മുതിർന്ന നേതാവായാലും താഴെത്തട്ടിലെ നേതാവായാലും പാർട്ടി പാർട്ടിയാണ്. സൈബർ ആക്രമണത്തെ ന്യായീകരിക്കുന്നില്ല. അവരോടും തിരുത്താൻ പറഞ്ഞിട്ടുണ്ട്. സുധാകരൻ പാർട്ടിക്കെതിരെ പ്രതികരിച്ചത് കൊണ്ടാണ് നടപടിയെടുക്കാൻ കഴിയാതെ പോയത്. വിമർശനം പാർട്ടിക്കകത്ത് പറയണം. രണ്ടുകൂട്ടരോടും മര്യാദകെട്ട പരിപാടി കാണിക്കരുതെന്ന് പറഞ്ഞിട്ടുണ്ട്. കെ കെ ഷാജുവിന്റെ പോസ്റ്റ് സുധാകരന് എതിരല്ല. ജി സുധാകരൻ പ്രതികരിച്ചതു കൊണ്ടാണ് സജി ചെറിയാനും എ കെ ബാലനും പ്രതികരിക്കേണ്ടി വന്നതെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി.
ആലപ്പുഴയിൽ നടന്ന കെപിസിസിയുടെ സാംസ്കാരിക പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെയാണ് ജി സുധാകരനെതിരെ സൈബർ ആക്രമണമുണ്ടായത്. കോൺഗ്രസുകാരെ കാണുമ്പോൾ കമ്മ്യൂണിസ്റ്റുകാർ കണ്ണടച്ച് നടക്കേണ്ടതുണ്ടോ എന്ന് ജി സുധാകരൻ കെപിസിസി വേദിയിൽ ചോദിച്ചിരുന്നു. കോൺഗ്രസ് വേദിയിലായാലും തനിക്ക് അഭിപ്രായം പറയുന്നതിന് തടസമൊന്നുമില്ലെന്നും പ്രസംഗിക്കാൻ വരുന്നവരെയൊക്കെ പാർട്ടിയിൽ ചേർക്കാൻ ആരെങ്കിലും നോക്കുമോ എന്നും സുധാകരൻ ചോദിച്ചിരുന്നു. കമ്മ്യൂണിസ്റ്റുകാർ കമ്മ്യൂണിസ്റ്റുകാരെ മാത്രമേ കാണൂ, കോൺഗ്രസുകാരെ കാണുമ്പോൾ കണ്ണടയ്ക്കണം, വഴിയിൽ വീണാലും കുഴപ്പമില്ല. കണ്ണടയ്ക്കണം എന്ന രീതിയിൽ പ്രവർത്തിച്ചാൽ വ്യത്യസ്ത ആശയങ്ങൾ തമ്മിലുളള അനുരഞ്ജനം എവിടെയാണെന്നും ജി സുധാകരൻ ചോദിച്ചിരുന്നു. ഒരു വീട്ടിൽ തന്നെ പല പാർട്ടിക്കാർ കാണും. അവർ പരസ്പരം മിണ്ടാതിരിക്കുന്നത് നടക്കുന്ന കാര്യമല്ല. അങ്ങനെ നടക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
