പൂച്ചാണ്ടി കാണിച്ചു പേടിപ്പിക്കേണ്ടെന്നും പറയാനുള്ളത് പറഞ്ഞു തന്നെ മുന്നോട്ടു പോകുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ കലുങ്ക് ചർച്ചകയ്ക്കെതിരായ പ്രചരണത്തിനെതിരെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.കലുങ്ക് ചർച്ചകൾക്ക് ജനാധിപത്യത്തിന്റെ നൈർമല്യമാണ് ഉള്ളതെന്നും പ്രജ എന്നു പറഞ്ഞാൽ എന്താണ് പ്രശ്നം എന്നും സുരേഷ് ഗോപി. പ്രജ എന്നതിന്റെ അർത്ഥം എന്താണെന്ന് ആദ്യം പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞദിവസം പറഞ്ഞ കലുങ്ക് ചർച്ചയ്ക്ക്‌ സർജിക്കൽ സ്ട്രൈക്ക് ഉണ്ടാകും. ചർച്ചയ്ക്ക് വരുന്ന ജനങ്ങൾക്ക് എല്ലാം അത് ഗുണകരമാകും എന്നും അദ്ദേഹം പറഞ്ഞു.

ചർച്ചയ്ക്ക് എത്തുന്നവരെ കേൾക്കുന്നവർക്കും അവരോട് സംസാരിക്കുന്നവർക്കും രാഷ്ട്രീയ ശുദ്ധിയും മനുഷ്വത്വവും അനിവാര്യമാണ്. അത് സംഭവിച്ചതാണ് എതിരാളികളെിൽ ഭയം ഉണ്ടാക്കിയതെന്നും സുരേഷ് ഗോപി. താൻ എല്ലാ കാര്യവും തുറന്നു പറയുന്ന വ്യക്തിയാണ്. ഒന്നിനെയും വെറുതെ വിടില്ല. കേരളത്തിൽ ഇപ്പോൾ എല്ലാം വളച്ചൊടിക്കപ്പെടുകയാണ്. അതിനിടെ സി സദാനന്ദനെ എംപിയായി വിലസാൻ അനുവദിക്കില്ലെന്ന സിപിഎം നേതാവ് എം.വി ജയരാജന്റെ പരാമർശത്തിനും സുരേഷ് ഗോപി മറുപടി നൽകി. സദാനന്ദന്റെ പാർലമെന്റ് അംഗത്വം കണ്ണൂരിലെ ജയരാജൻ മാരിൽ അങ്കലാപ്പ് ഉണ്ടാക്കി. തന്നെ ഒഴിവാക്കി സി സദാനന്ദൻ എംപിയെ കേന്ദ്ര മന്ത്രിയാക്കിയാൽ സന്തോഷം എന്നും സദാനന്ദൻ എംപിയുടെ ഓഫീസ് ഉടൻതന്നെ ഒരു കേന്ദ്രമന്ത്രിയുടെ ഓഫീസ് ആയി മാറട്ടെ എന്നും സുരേഷ് ഗോപി ആശംസിച്ചു.