മയക്കുമരുന്ന് കേസില്‍ ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്ത് വാര്‍ത്തകളില്‍ നിറഞ്ഞ ഉദ്യോഗസ്ഥനാണ് സമീര്‍ വാങ്കഡെ

മുംബൈ: ആര്യന്‍ ഖാന്റെ ബാഡ്‌സ് ഓഫ് ബോളിവുഡ് സീരിസിനെതിരെ മാനനഷ്ടക്കേസ് നല്‍കിയതിന് പിന്നാലെ ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചെന്ന് മുന്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെ. പാകിസ്താനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും ഭീഷണി സന്ദേശമെത്തിയെന്നാണ് സമീര്‍ വാങ്കഡെയുടെ ആരോപണം. യുഎഇയില്‍ നിന്നും ഭീഷണി സന്ദേശം വന്നതായും സമീര്‍ വാങ്കഡെ ആരോപിച്ചു.

ജോലിയുമായി ബന്ധപ്പെട്ടല്ല ഭീഷണി സന്ദേശമെന്നാണ് മനസിലാക്കുന്നതെന്ന് സമീര്‍ വാങ്കഡെ പറഞ്ഞു. ആര്യന്‍ ഖാന്റെ സീരിസിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തതിന് ശേഷമാണ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചത്. വ്യക്തിവിരോധമല്ല തന്റെ ജോലി താന്‍ ചെയ്തത്. ആര്യന്‍ ഖാന്റെ സീരിസ് തന്നെ മാത്രമല്ല ലക്ഷ്യംവെച്ചതെന്നും സമീര്‍ വാങ്കഡെ പറഞ്ഞു. മയക്കുമരുന്നിന് എതിരെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെയാകെ അപമാനിക്കുന്ന രീതിയിലാണ് സീരിസ് അവതരിപ്പിച്ചിരിക്കുന്നത്. സീരിസ് പുറത്തിറങ്ങിയതിന് ശേഷം തങ്ങള്‍ക്ക് തുടരെ ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുകയാണ്. തന്റെ സഹോദരിക്കും ഭാര്യയ്ക്കും അടക്കം ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചു. ഇതേപ്പറ്റി പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയില്ല. താന്‍ കാരണം ഭാര്യയോ സഹോദരിയോ ബുദ്ധിമുട്ടുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സമീര്‍ വാങ്കഡെ പറഞ്ഞു.