പെൺകുട്ടിയുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് സ്ഥലത്ത് നിന്ന് ഓടിപ്പോയെന്നാണ് വിവരം. യുവാവിനും ഇതിൽ പങ്കുണ്ടോയെന്ന് സംശയമുണ്ടെന്നാണ് പെൺകുട്ടിയുടെ പിതാവ് ആരോപിക്കുന്നത്. പെൺകുട്ടിയെ തെറ്റിദ്ധരിപ്പിച്ചാണ് സുഹൃത്ത് ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയതെന്നും പിതാവിൻ്റെ പരാതിയിൽ ആരോപിക്കുന്നുണ്ട്.

കൊൽ‌ക്കത്ത: ബംഗാളിലെ ദുർഗാപൂരിലെ സ്വകാര്യ മെഡിക്കൽ കോളജിന് സമീപം എംബിബിഎസ് വിദ്യാർഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായി. വെള്ളിയാഴ്ച രാത്രിയോടെയാണ് രണ്ടാം വർഷ വിദ്യാർഥിനി ക്രൂരതയ്ക്ക് ഇരയായത്. ഒഡീഷയിലെ ജലേശ്വർ‌ സ്വദേശിനിണ് പെൺകുട്ടി. ആൺ സുഹൃത്തിനൊപ്പം പുറത്തുപോയ സമയത്താണ് ആക്രമണമുണ്ടായത്. സ്ഥലത്തെത്തിയ അജ്ഞാതർ‌ ഇരുവരെയും തടഞ്ഞുനിർത്തുകയായിരുന്നു. ബലം പ്രയോഗിച്ച് സമീപത്തെ കാട്ടിലേക്ക് കൊണ്ടുപോയാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്.

പെൺകുട്ടിയുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് സ്ഥലത്ത് നിന്ന് ഓടിപ്പോയെന്നാണ് വിവരം. യുവാവിനും ഇതിൽ പങ്കുണ്ടോയെന്ന് സംശയമുണ്ടെന്നാണ് പെൺകുട്ടിയുടെ പിതാവ് ആരോപിക്കുന്നത്. പെൺകുട്ടിയെ തെറ്റിദ്ധരിപ്പിച്ചാണ് സുഹൃത്ത് ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയതെന്നും പിതാവിൻ്റെ പരാതിയിൽ ആരോപിക്കുന്നുണ്ട്.

അക്രമികൾ മകളുടെ കൈവശമുണ്ടായിരുന്ന മൊബൈലും 5,000 രൂപയും തട്ടിയെടുത്തതായും അദ്ദേഹം പറയുന്നു. വിദ്യാർത്ഥിനി നിലവിൽ ദുർഗാപൂരിലെ ഒരു ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. അവരുടെ നില ​ഗുരുതരമാണെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും സുഹൃത്ത് ഉൾപ്പെടെ നിരവധി പേരെ ചോദ്യം ചെയ്തതായും പോലീസ് പറയുന്നു. സംസ്ഥാന ആരോഗ്യ വകുപ്പ് കോളേജിൽ നിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ട്.

അടുത്തിടെ സംസ്ഥാനത്തെ കോളജ് ക്യാംപസുകളിൽ നടക്കുന്ന മൂന്നാമത്തെ ബലാത്സംഗം കേസാണിത്. ഇക്കഴിഞ്ഞ ജൂലൈയിൽ, കൊൽക്കത്തയിലെ കസ്ബ പ്രദേശത്തെ ലോ കോളജിന്റെ പരിസരത്ത് നിയമ വിദ്യാർഥിനി കൂട്ടബലാത്സംഗത്തിന് ഇരയായിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ, കൊൽക്കത്തയിലെ ആർ‌ജി കർ മെഡിക്കൽ കോളജിൽ ഒരു ട്രെയിനി ഡോക്ടറും ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടിരുന്നു. ഈ രണ്ട് സംഭവത്തിന് പിന്നാലെ സ്ത്രീകളുടെ സുരക്ഷയാരോപിച്ച് തൃണമൂൽ കോൺഗ്രസ് സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.