തിരുവനന്തപുരം: ജി.എസ്.ടി. (ചരക്ക് സേവന നികുതി) നിരക്കുകൾ കുറച്ചിട്ടും അതിന്റെ പ്രയോജനം ഉപഭോക്താക്കൾക്ക് ലഭിക്കാത്തതിന് പ്രധാന കാരണം തിരയുകയാണ് പലരും. കേന്ദ്ര സർക്കാരിന്റെ ഉപഭോക്തൃ മന്ത്രാലയം പുറത്തിറക്കിയ പരസ്പരവിരുദ്ധമായ രണ്ട് സർക്കുലറുകളാണ് ഇതിനു കാരണമെന്നാണ് പല റിപ്പോർട്ടുകളും പറയുന്നത്. ജി.എസ്.ടി. ഇളവുകൾ ജനങ്ങൾക്ക് കൈമാറ്റം ചെയ്യുന്നതിൽ വ്യക്തമായ നിബന്ധനകൾ വെച്ച ആദ്യ സർക്കുലർ, മൾട്ടി നാഷണൽ കമ്പനികളുടെ സമ്മർദ്ദത്തിന് വഴങ്ങി 10 ദിവസത്തിനകം അതേ മന്ത്രാലയം തന്നെ തിരുത്തി ദുർബലപ്പെടുത്തിയതാണ് സാധാരണക്കാരന് തിരിച്ചടിയായത് എന്നും പറയപ്പെടുന്നു.

ആദ്യ സർക്കുലറിലെ നിർബന്ധിത വ്യവസ്ഥകൾ അനുസരിച്ച് ഉത്പാദിപ്പിച്ചു കഴിഞ്ഞതും നിലവിൽ വിപണിയിലുള്ളതുമായ ഉൽപ്പന്നങ്ങളിൽ ജി.എസ്.ടി. ഇളവ് ചേർത്തുള്ള പുതിയ എം.ആർ.പി. പതിക്കണം എന്നുണ്ട്. ഉൽപ്പന്നത്തിന്റെ മേൽ പഴയ എം.ആർ.പി.യും പുതിയ എം.ആർ.പി.യും കൃത്യമായി പ്രദർശിപ്പിക്കണം എന്നും ഇതിൽ പറയുന്നു. കൂടാതെ വിലയിൽ വരുന്ന വ്യത്യാസം വ്യക്തമാക്കി ഉത്പാദകർ രണ്ട് ദിനപത്രങ്ങളിൽ പരസ്യം നൽകണം. സർക്കുലർ തിരുത്തിയപ്പോൾ ഉൽപ്പന്നത്തിന്മേൽ പഴയ എം.ആർ.പി.യും പുതിയ എം.ആർ.പി.യും പതിക്കണമെന്ന് നിർബന്ധമില്ലെന്നായി.

ഇക്കാര്യത്തിൽ ഉത്പാദകന് സ്വമേധയാ തീരുമാനമെടുക്കാം എന്നും ഇതിൽ‌ പറയുന്നു. കൂടാതെ നിലവിൽ ഉത്പാദിപ്പിച്ച സ്റ്റോക്ക്, എം.ആർ.പി. തിരുത്തിക്കൊണ്ട് മാർച്ച് 31 വരെ ഉപയോഗിക്കുകയും വിൽക്കുകയും ചെയ്യാം. നികുതി കുറച്ചതിനെ തുടർന്നുള്ള വില മാറ്റം സംബന്ധിച്ച് ദിനപത്രങ്ങളിൽ പരസ്യം നൽകണമെന്ന വ്യവസ്ഥയിലും ഇളവ് നൽകി. പകരം, മാറിയ വിലവിവരപ്പട്ടിക മൊത്ത വിതരണക്കാർക്കും ചില്ലറ വിതരണക്കാർക്കും മാത്രം നൽകിയാൽ മതിയാകും.