കൊച്ചി ∙ ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് ചലച്ചിത്ര താരങ്ങളുടെ വസതികളിലടക്കം റെയ്‍ഡ് നടത്തുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടൻ ദുൽഖർ സൽമാനെ വിളിച്ചുവരുത്തി. ചെന്നൈയിലായിരുന്ന ദുൽഖർ ഉച്ചയോടെയാണു കൊച്ചിയിലെത്തിയത്. ദുൽഖറിന്റെ കൈവശമുള്ള വാഹനങ്ങളുമായി ബന്ധപ്പെട്ട പണമിടപാടുകളുടെ വിവരം ഇഡി സംഘം തേടിയെന്നാണു വിവരം. കേസിൽ പ്രഥമദൃഷ്ട്യാ വിദേശനാണ്യ വിനിമയ നിയമത്തിന്റെ (ഫെമ) ലംഘനമുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് ഇഡി റെയ്ഡ് നടക്കുന്നത്. ദുൽഖറിൽ നിന്ന് കസ്റ്റംസ് നേരത്തെ 3 കാറുകള്‍ പിടിച്ചെടുത്തിരുന്നു.

രാവിലെ ഏഴുമണിയോടെ ദുൽഖറിന്റെ കടവന്ത്ര ഇളംകുളത്തുള്ള വീട്ടിലും പനമ്പിള്ളി നഗറില്‍ മമ്മൂട്ടിയും കുടുംബവും താമസിച്ചിരുന്ന വീട്ടിലും ഇഡി സംഘം എത്തിയിരുന്നു. പനമ്പിള്ളി നഗറിലെ വീടിനടുത്തുള്ള ഗരേജിൽ എട്ടോളം പഴയ വാഹനങ്ങൾ മാത്രമാണ് ഇപ്പോഴുള്ളത്. ദുൽഖറിനു പുറമെ പൃഥ്വിരാജ്, അമിത് ചക്കാലയ്ക്കൽ എന്നിവരുടെ വീട്ടിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. നേരത്തെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പരിശോധന നടത്തിയ 17 സ്ഥലങ്ങളിലാണ് ഇഡി ഇന്ന് പരിശോധന നടത്തിയത്.

ദുൽഖറിന്റെ രണ്ട് ലാൻഡ് റോവർ ഡിഫൻഡർ, ഒരു നിസാൻ പട്രോള്‍ എന്നീ കാറുകളാണ് കസ്റ്റംസ് പിടിച്ചെടുത്തത്. ഇതിൽ 2004 മോഡൽ ഡിഫൻഡർ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് ദുൽഖർ ഹൈക്കോടതിയെ സമീപിച്ചത്. ദുൽഖറിനു വാഹനം വിട്ടു കൊടുക്കുന്ന കാര്യം പരിഗണിക്കാന്‍ കസ്റ്റംസിനോടും ഇതിനായി അപേക്ഷ നൽകാൻ ദുൽഖറിനോടും ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിനു പിറ്റേന്നാണ് ഇഡി റെയ്ഡ് നടത്തുന്നത്.