ഗാസ സമാധാന പദ്ധതിയുമായി ബന്ധപ്പെട്ട മധ്യസ്ഥ ചർച്ചകളുടെ ഒന്നാം ഘട്ടം ഈജിപ്തിൽ പ്രതീക്ഷാജനകമായ അന്തരീക്ഷത്തിൽ അവസാനിച്ചു. മണിക്കൂറുകളോളം നീണ്ടുനിന്ന ചർച്ചകൾ നല്ല പുരോഗതിയിലായിരുന്നുവെന്നാണ് ഈജിപ്ത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച 20-ഇന സമാധാന പദ്ധതിയുടെ അടിസ്ഥാനത്തിലാണ് ഈ ചർച്ചകൾ നടന്നത്. ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിലായിരുന്നു ചർച്ചകൾ പുരോഗമിച്ചത്. ആദ്യഘട്ട ചർച്ചയിൽ പ്രധാനമായി ബന്ദികളുടെ മോചനവും പലസ്തീൻ തടവുകാരുടെ കൈമാറ്റവും ആയിരുന്നു വിഷയങ്ങൾ.

ഇസ്രയേൽ പ്രതിനിധിസംഘത്തിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വിദേശനയ ഉപദേഷ്ടാവ് ഒഫിർ ഫോക്, ബന്ദി വിഷയങ്ങളുടെ ചുമതലയുള്ള ഗാൽ ഹിർഷ് എന്നിവർ പങ്കെടുത്തു. ചാരസംഘടനയായ മൊസാദിന്റെ പ്രതിനിധികളും ചർച്ചകളിൽ പങ്കാളികളായിരുന്നു.

ഹമാസ് സംഘത്തെ അവരുടെ മുതിർന്ന നേതാവ് ഖലീൽ അൽ ഹയ്യ നയിച്ചു. ഇസ്രയേൽ-ഹമാസ് യുദ്ധത്തിന് രണ്ടു വർഷം തികയുന്ന പശ്ചാത്തലത്തിലാണ് ഈ ചർച്ചകൾ ആരംഭിച്ചത്. ലോകസമൂഹം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന സമാധാനപ്രക്രിയയ്ക്ക് ഇതോടെ ഔപചാരിക തുടക്കമായിരിക്കുകയാണ്.