തിരുവനന്തപുരം – സെൻട്രൽ സ്റ്റേഡിയത്തിൽ മോഹൻലാലിനെ ആദരിക്കുന്ന പരിപാടിയുമായി ബന്ധപ്പെട്ടു നഗരത്തിൽ ഇന്ന് (ശനിയാഴ്ച) വൈകിട്ട് 3 മുതൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. ∙ ജേക്കബ്സ് ജംക്‌ഷൻ, ഊറ്റുകുഴി, ഗവ. പ്രസ് ജംക്‌ഷൻ എന്നിവിടങ്ങളിൽ നിന്ന് സെൻട്രൽ സ്റ്റേഡിയം ഭാഗത്തേക്ക് വാഹന ഗതാഗതം അനുവദിക്കില്ല. വിജെടി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ സ്റ്റാച്യു കന്റോൺമെന്റ് ഗേറ്റ് എത്തി ആളുകളെ ഇറക്കിയ ശേഷം ജേക്കബ്സ് ജംക്‌ഷൻ വഴിയും ആയുർവേദ കോളജ് ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ ഹൗസിങ് ബോർഡ് ജംക്‌ഷൻ വഴി ഗവ. പ്രസ് ജംക്‌ഷനിൽ എത്തി ആളുകളെ ഇറക്കിയ ശേഷം പുളിമൂട് ജംക്‌ഷൻ വഴിയും പാർക്കിങ് കേന്ദ്രങ്ങളിലേക്ക് പോകണം.

പുളിമൂട് ഭാഗത്ത് നിന്നു ഗവ.പ്രസ് ജംക്‌ഷൻ ഭാഗത്തേക്കും ഗതാഗതം അനുവദിക്കില്ല. ഗവ.പ്രസ് ജംക്‌ഷൻ ഭാഗത്ത് നിന്നു പുളിമൂട് ഭാഗത്തേക്ക് വാഹന ഗതാഗതം അനുവദിക്കും. സെൻട്രൽ സ്റ്റേഡിയത്തിന് സമീപത്തെ പ്രധാന റോഡുകളിലോ ഇടവഴികളിലോ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. വലിയ വാഹനങ്ങളിൽ വരുന്നവർ ആളുകളെ ഇറക്കിയ ശേഷം ആറ്റുകാൽ ക്ഷേത്ര ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. ഗതാഗത തടസ്സം സ‍ൃഷ്ടിച്ച് പാർക്ക് ചെയ്യുന്ന വാഹനങ്ങൾ നീക്കം ചെയ്യും. ചെറിയ വാഹനങ്ങളുടെ പാർക്കിങ് കേന്ദ്രങ്ങൾ

കേരള യൂണിവേഴ്സിറ്റി പരിസരം, സംസ്കൃത കോളജ് ഗ്രൗണ്ട്, തൈക്കാട് പൊലീസ് ഗ്രൗണ്ട്, വെള്ളയമ്പലം ജിമ്മി ജോർജ് സ്റ്റേഡിയം ഗ്രൗണ്ട്, തൈക്കാട് സംഗീത കോളജ് ഗ്രൗണ്ട്, പുളിമൂട് മുതൽ ആയുർവേദ കോളജ് വരെയുള്ള റോഡിന്റെ ഇരുവശം, പുളിമൂട് മുതൽ ആസാദ് ഗേറ്റ് വരെയും സ്പെൻസർ മുതൽ പാളയം വരെയുള്ള റോഡിന്റെ ഇടത് വശം. മോഡൽ സ്കൂൾ ജംക്‌ഷൻ മുതൽ പനവിള വരെയുള്ള റോഡിന്റെ ഇടത് വശം. പിഎംജി മുതൽ ലോ കോളജ് വരെയുള്ള റോഡിന്റെ ഇടത് വശം, വികാസ് ഭവൻ ഓഫിസ് റോഡ്, നന്ദാവനം മുതൽ മ്യൂസിയം വരെയുള്ള റോഡിന്റെ ഇടത് വശം. വലിയ വാഹനങ്ങളുടെ പാർക്കിങ് കേന്ദ്രം ആറ്റുകാൽ ക്ഷേത്ര പാർക്കിങ് ഗ്രൗണ്ട്.