ഹൈദരാബാദ്: ഹൈദരാബാദിന് സമീപം വൻ മയക്കുമരുന്ന് വേട്ട. 400 കിലോഗ്രാമിലധികം കഞ്ചാവ് പിടിച്ചെടുത്തു. ഏകദേശം 2 കോടി രൂപ വിലവരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. രാമോജി ഫിലിം സിറ്റിക്ക് സമീപം ചരക്കു ലോറിയില്‍ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്.
ഒരു ലോഡ് തേങ്ങയുമായി പോവുകയായിരുന്നു ലോറി. തേങ്ങകള്‍ക്കിടയില്‍ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. പിടികൂടിയ ഉടൻ തന്നെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മൂന്ന് പ്രതികളും രാജസ്ഥാൻ സ്വദേശികളാണ്. ചോട്ടു നാരായണ ലാല്‍ നായിക്, പുഷ്കർ രാജ് നായിക്, കിഷൻ ലാല്‍ നായക് എന്നിവരാണ് പ്രതികള്‍. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്.
മയക്കുമരുന്ന് വ്യാപാരത്തിനെതിരായ വലിയൊരു നടപടിയാണിതെന്ന് നാർക്കോട്ടിക് കണ്‍ട്രോള്‍ സെല്‍ പറഞ്ഞു. ഈ ശൃംഖലയില്‍ ഉള്‍പ്പെട്ട രണ്ട് പ്രധാന വ്യക്തികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവർക്കായി തിരച്ചില്‍ തുടങ്ങിയെന്നും നാർക്കോട്ടിക് കണ്‍ട്രോള്‍ സെല്‍ അറിയിച്ചു. തെലങ്കാനയിലെ എലൈറ്റ് ആക്ഷൻ ഗ്രൂപ്പ് ഫോർ ഡ്രഗ് ലോ എൻഫോഴ്‌സ്‌മെന്‍റിന്‍റെ ഖമ്മം വിഭാഗം, റച്ചകൊണ്ട നാർക്കോട്ടിക് പൊലീസ്, റീജിയണല്‍ നാർക്കോട്ടിക് കണ്‍ട്രോള്‍ സെല്‍ എന്നിവ സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്.
