തൃശൂരിലെ വോട്ട് വിവാദത്തില്‍ പ്രതികരിച്ച് സുരേഷ് ഗോപി

ഇടുക്കി: തൃശൂരിലെ വോട്ട് വിവാദത്തില്‍ പ്രതികരിച്ച് സുരേഷ് ഗോപി. ശവങ്ങളെ കൊണ്ടുവന്ന് വോട്ട് ചെയ്യിപ്പിച്ചവര്‍ ആണ് തന്നെ കുറ്റം പറയുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. ശവങ്ങള്‍ വോട്ട് ചെയ്ത് വിജയിപ്പിച്ചവര്‍ ആണ് നിങ്ങളെ വഹിക്കുന്നത്. 25 വര്‍ഷം മുന്‍പ് മരിച്ചവരെ വരെ വോട്ട് ചെയ്യിപ്പിച്ചു. പൂരം കലക്കി, ഗോപി ആശാനെ കലക്കി, ആര്‍എല്‍വിയെ കലക്കി എന്നൊക്കെ തന്നെ കുറ്റം പറഞ്ഞു. അവസാനം വോട്ട് കലക്കി എന്ന് വരെ പറഞ്ഞുവെന്നും സുരേഷ് ഗോപി പറഞ്ഞു.

ഇടുക്കി മൂലമറ്റം ഗണപതി ക്ഷേത്രത്തിന് സമീപം നടത്തിയ കലുങ്ക് സംവാദ പരിപാടിയിലായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. തൃശൂരിലെ പ്രചാരണ ഘട്ടത്തിൽ പറ‍ഞ്ഞതാണ് താൻ ഇപ്പോഴും ചെയ്യുന്നത്. തന്നെ കൊണ്ട് ചെയ്യാൻ പറ്റുന്നതേ താൻ ഏൽക്കുകയുള്ളുവെന്നും ഏറ്റാൽ അത് ചെയ്തിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എയിംസ് വിഷയത്തിലും സുരേഷ് ഗോപി പ്രതികരിച്ചു. ആലപ്പുഴയിൽ എയിംസ് വേണമെന്ന് 2015 ൽ താൻ എടുത്ത നിലപാടാണ്. അത് മാറ്റാൻ കഴിയില്ലയെന്നും സുരേഷ് ഗോപി പറഞ്ഞു. ആലപ്പുഴയിൽ എയിംസ് നൽകിയില്ലെങ്കിൽ തൃശ്ശൂരിൽ വേണമെന്നാണ് നിലപാട് എന്നും സുരേഷ് ഗോപി പറഞ്ഞു. എയിംസ് തമിഴ്നാട്ടിലേയ്ക്ക് കൊണ്ടു പോകുമെന്ന് താൻ പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞുവെന്ന് തെളിയിച്ചാൽ താൻ രാജിവെക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.