തിരുവനന്തപുരം: വടക്കൻകേരളത്തിൽ ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് നാല് ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പിന്റെ ഭാഗമായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. മറ്റ് ജില്ലകളിൽ ഇടത്തരം മഴയ്ക്ക് സാധ്യതയെന്നും തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ബംഗാൾ ഉൾക്കടൽ തീവ്ര ന്യുന മർദ്ദം തെക്കൻ ഒഡീഷയിലെ ഗോപാൽപൂരിന് സമീപം കരയിൽ പ്രവേശിച്ചു. നിലവിൽ തെക്കൻ ഒഡീഷയ്ക്ക് മുകളിൽ സ്ഥിതിചെയ്യുന്നു. ഇത് പടിഞ്ഞാറോട്ട് നീങ്ങി തെക്കൻ ഒഡീഷക്കും ഛത്തീസ്ഗഢുംവഴി നീങ്ങി, അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തികൂടിയ ന്യുനമർദ്ദമായി മാറാൻ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. ചൊവ്വാഴ്ചയോടെ വടക്കൻ ആൻഡമാൻ കടലിൽ ഉയർന്ന ലെവലിൽ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയെന്നും ഇതിന്റെ സ്വാധീനത്തിൽ വടക്കൻ ബംഗാൾ ഉൾക്കടലിനും മധ്യ ബംഗാൾ ഉൾക്കടലിനും മുകളിലായി പുതിയ ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇതാണ് കേരളത്തിൽ വീണ്ടും മഴ ശക്താമകാൻ കാരണം.
ശക്തമായ മഴയ്ക്ക് പുറമെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ന് കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
