മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെ വേഗത്തില്‍ രജിസ്ര്‌ടേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന വിധത്തിലാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്

ഖത്തർ: ഖത്തറില്‍ നിന്ന് ഇത്തവണ ഹജ്ജ് നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള രജിസ്ട്രേഷന്‍ അടുത്ത മാസം ഒന്നിന് ആരംഭിക്കും. നവംബറില്‍ ഹജ്ജിന് അര്‍ഹരായവരുടെ അന്തിമ പട്ടിക ഔഖാഫ് മന്ത്രാലയം പ്രസിദ്ധീകരിക്കും. ഒരുമാസക്കാലം നീണ്ടു നില്‍ക്കുന്ന രജിസ്‌ടേഷന്‍ നടപടികള്‍ക്കാണ് അടുത്തമാസം ഒന്നിനാണ് ഔഖാഫ് മന്ത്രാലയം തുടക്കം കുറിക്കുന്നത്. ഒക്ടോബര്‍ 31 വരെയാണ് രജിസ്‌ട്രേഷന് അനുവദിച്ചിരിക്കുന്ന സമയ പരിധി.

മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെ വേഗത്തില്‍ രജിസ്ര്‌ടേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന വിധത്തിലാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഹജ്ജിന് പേക്ഷിക്കുന്നവര്‍ക്ക് ആരോഗ്യ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റിലൂടെ അപേക്ഷകന്‍ ആരോഗ്യപരമായി യാത്രയ്ക്കു യോഗ്യനാണെന്ന് തെളിയിക്കണം. കൂടാതെ രജിസ്ട്രേഷനോടൊപ്പം 10,000 ഖത്തര്‍ റിയാലും മുന്‍കൂറായി നല്‍കണം. ഇത് പിന്നീട് യാത്രയുടെ ചെലവിനായി വിനിയോഗിക്കും.

രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകുന്ന മുറക്ക് ഔഖാഫ് മന്ത്രാത്തില്‍ നിന്നുളള അറിയിപ്പ് ലഭിക്കും. സമയപരിധി കഴിയുന്നതിനുമുമ്പ് ആവശ്യമായ രേഖകളും സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ തീര്‍ത്ഥാടകര്‍ ശ്രദ്ധിക്കണമെന്ന് ഔഖാഫ് മന്ത്രാലയം ഓര്‍മിപ്പിച്ചു. ഈ വര്‍ഷം 4,400 ആണ് ഖത്തറിന് അനുവദിച്ചിരിക്കുന്ന ഹജ്ജ് കോട്ട.