റിയാദ് – പരിഷ്കരിച്ച ഭവന നിർമാണ പദ്ധതി പ്രാബല്യത്തിൽ വന്നതോടെ റിയാദിൽ അഞ്ചു വർഷത്തേക്കു വാടക വർധിപ്പിക്കുന്നത് വിലക്കി സൗദി. ശരാശരി 40 ശതമാനം വരെ വാടക വർധിപ്പിച്ചതിനെതിരെ വ്യാപക പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി. ഏതാനും വർഷങ്ങളായി അടിക്കടിയുള്ള വാടക വർധനയിൽ പൊറുതിമുട്ടുന്ന മലയാളികൾ ഉൾപ്പെടെയുള്ള വിദേശികൾക്ക് ഏറെ ആശ്വാസമേകുന്നതാണ് പുതിയ പ്രഖ്യാപനം.
ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളുടെ വാടക നിശ്ചയിക്കുമ്പോൾ പ്രദേശത്തെ ശരാശരിയെക്കാൾ കൂടാൻ പാടില്ല. പുതിയ കെട്ടിടങ്ങളുടെ വാടക കെട്ടിട ഉടമയും വാടകക്കാരും ചേർന്ന് തീരുമാനിക്കണം. എല്ലാ വാടകക്കരാറുകളും ഇജാർ പ്ലാറ്റ്ഫോമിൽ റജിസ്റ്റർ ചെയ്യണം. പരാതിയുള്ളവർ 60 ദിവസത്തിനകം സമർപ്പിക്കണം. അല്ലാത്തപക്ഷം കരാർ സാധുവായി കണക്കാക്കും. കരാർ കാലാവധി അവസാനിക്കുന്നതിന് 60 ദിവസം മുൻപെങ്കിലും അറിയിച്ചില്ലെങ്കിൽ വാടക കരാർ സ്വമേധയാ പുതുക്കും. വാടകക്കാരൻ തുടരാൻ താൽപര്യം പ്രകടിപ്പിച്ചാൽ കെട്ടിട ഉടമ നിരസിക്കരുതെന്നും നിബന്ധനയുണ്ട്. എന്നാൽ വാടക നൽകാതിരിക്കുക, സുരക്ഷാപ്രശ്നമുണ്ടാവുക, മറ്റൊരാൾക്ക് താമസത്തിനു നൽകുക എന്നീ സന്ദർഭങ്ങളിൽ കരാർ റദ്ദാക്കാൻ കെട്ടിട ഉടമയ്ക്ക് അധികാരമുണ്ട്.
