കൊച്ചി ∙ ഇടപ്പള്ളി – മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്കിനെ തുടർന്ന് നിർത്തി വച്ചിരുന്ന പാലിയേക്കര ടോൾ പിരിവ് നിരോധനം നീട്ടി ഹൈക്കോടതി. അടിപ്പാത നിർമാണം നടക്കുന്ന പലയിടത്തും യാത്രക്കാർക്ക് സുരക്ഷാഭീഷണിയുണ്ടെന്ന തൃശൂർ ജില്ലാ കലക്ടറുടെ റിപ്പോർട്ട് പരിഗണിച്ചാണ് ടോൾ നിരോധനം കോടതി നീട്ടിയത്. കേസ് വീണ്ടും ഈ മാസം 30ന് പരിഗണിക്കുമ്പോൾ ഇക്കാര്യത്തിൽ ദേശീയപാത അതോറിറ്റി എന്തു നടപടികൾ സ്വീകരിച്ചെന്ന് അറിയിക്കണമെന്നും ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി.മേനോൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ഇടപ്പള്ളി–മണ്ണൂത്തി ദേശീയപാതയിലെ നിർമാണ പ്രവർത്തനങ്ങൾ മൂലം ഗതാഗത കുരുക്കുണ്ടാകുന്നത് ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 6 മുതൽ പാലിയേക്കരയിൽ ടോൾ പിരിക്കുന്നത് ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്. 

ഇന്ന് കേസ് പരിഗണിച്ചപ്പോൾ മുരിങ്ങൂരിലെ സർവീസ്റോഡ് തകർച്ചയെക്കുറിച്ച് കോടതി ആരാഞ്ഞു. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ മുരിങ്ങൂരിലെ സർവീസ് റോഡ് തകർച്ച ചൂണ്ടിക്കാട്ടിയാണ് കോടതി കേസ് മാറ്റിവച്ചിരുന്നത്. ഈ ഭാഗങ്ങളിൽ ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ടെന്ന് എൻഎച്ച്എഐ വ്യക്തമാക്കി. എന്നാൽ മുരിങ്ങൂരിൽ സംഭവിച്ചത് ഏത് ഭാഗത്തും സംഭവിക്കാമെന്ന് കലക്ടർ ചൂണ്ടിക്കാട്ടി. ഇത് ഗൗരവമുള്ള പ്രശ്നമാണെന്നും കലക്ടർ പറഞ്ഞു. ഇന്നലെ ആമ്പല്ലൂരിലും മുരിങ്ങൂരും ഗതാഗതക്കുരുക്ക് ഉണ്ടായെന്ന് കലക്ടർ ചൂണ്ടിക്കാട്ടിയതോടെ എത്ര സമയം വാഹനങ്ങൾ കുടുങ്ങിക്കിടന്നു എന്ന് കോടതി ആരാഞ്ഞു. അര മണിക്കൂർ മുതൽ 1 മണിക്കൂർ വരെ ഗതാഗത തടസം ഉണ്ടായെന്ന് കലക്ടർ അറിയിച്ചു. എന്നാൽ ഇത്തരത്തിലുള്ള ഗതാഗത തടസങ്ങൾ റോഡുകളിൽ പതിവാണെന്നും അവ ഗതാഗതയോഗ്യമാണോ എന്നാണ് പരിശോധിക്കേണ്ടതെന്നും ദേശീയപാത അതോറിറ്റി പറഞ്ഞു.