കൊച്ചി: ആൾത്താമസമില്ലാത്ത വീട്ടിൽനിന്ന് വെളിച്ചം കണ്ടതിനെത്തുടർന്ന് സ്റ്റേഷനിലേക്ക് എത്തിയ ഫോൺ കോളാണ് ഒരു ജീവൻ രക്ഷപ്പെടുത്തി. സമൂഹമാധ്യമത്തിൽ പൊലീസിന്റെ കുറിപ്പ്.

ആൾത്താമസമില്ലാത്ത വീട്ടിൽ വെളിച്ചം കാണുന്നുവെന്ന് പറഞ്ഞ് അയൽക്കാർ ആണ് എറണാകുളം ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചത്. നൈറ്റ് പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ വീടിന്റെ മതിൽ ചാടിക്കടന്ന് അകത്തുകയറിയപ്പോൾ കണ്ടത് തൂങ്ങിമരിക്കാൻ ശ്രമിക്കുന്ന ഒരാളെയാണ്. ഉടൻ തന്നെ ഇയാളെ നിലത്തിറക്കി ആശുപത്രിയിലെത്തിച്ചതായി പോലീസ് പറഞ്ഞു.

പോലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
എറണാകുളം ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിൽ നിന്നും നൈറ്റ് പെട്രോളിങ് ഡ്യൂട്ടിയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് 112 ൽ നിന്നും ഒരു അറിയിപ്പ് കിട്ടി. കൊച്ചുകടവന്ത്ര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് അടുത്തുള്ള ആൾതാമസമില്ലാത്ത ഒരു വീട്ടിൽ വെളിച്ചം കാണുന്നെന്നും, അവിടെ ആരോ കയറിയിട്ടുണ്ടെന്നും പരിസരവാസികൾ വിളിച്ചു അറിയിച്ചിട്ടുണ്ടെന്നും എത്രയും വേഗം പോയി നോക്കണം എന്നുമായിരുന്നു നിർദ്ദേശം. അവിടേക്ക് പാഞ്ഞെത്തിയ പട്രോളിംഗ് ടീം പരിസരവാസികളോട് കാര്യം തിരക്കി. അവരിൽ നിന്നും അവിടെ താമസിച്ചിരുന്നവർ എന്തോ കുടുംബപ്രശ്നങ്ങൾ കാരണം അവിടെ വരാറില്ലെന്നതും, എന്നാൽ ഇന്ന് വൈകുന്നേരം കുടുംബനാഥനെ പരിസരത്ത് കണ്ടതായും മനസ്സിലാക്കിയ ഉടൻ തന്നെ പോലീസ് മതിൽ ചാടി കടന്നു വീടിനടുത്തെത്തി.

മുൻവശം ലോക്ക് ആയിരുന്നെങ്കിലും അടുക്കള വാതിൽ തുറന്നു കിടന്നിരുന്നു. അകത്ത് കയറിയ പോലീസ് കണ്ടത് ബെഡ്‌റൂമിൽ കെട്ടിത്തൂങ്ങിയ നിലയിലുള്ള ഒരാളെയാണ്. അയാൾ പിടയ്ക്കുന്നത് കണ്ട പോലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ അയാളെ താങ്ങി പിടിച്ച് കെട്ടിത്തൂങ്ങിയിരുന്ന തുണി അറുത്ത് പോലീസ് ജീപ്പിൽ തന്നെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചു. ആ സമയത്ത് അവിടെ ഐ സി യു ഒഴിവില്ലാത്തതിനാൽ പ്രഥമശുശ്രൂഷ നൽകിയ ശേഷം അയാളെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റണമെന്നു ഡോക്ടർമാർ അറിയിച്ചു.

കെട്ടിത്തൂങ്ങിയതിനാൽ കഴുത്തിൽ പ്രശ്നമുണ്ടാകാതിരിക്കാൻ ഫിലാഡൽഫിയ കോളർ വേണമെന്ന് ഡോക്ടർ പറഞ്ഞതനുസരിച്ചു പോലീസ് ഫിലാഡൽഫിയ കോളർ തിരക്കി നഗരത്തിൽ രാത്രി പ്രവർത്തിക്കുന്ന മെഡിക്കൽ ഷോപ്പുകളിൽ കയറിയിറങ്ങി. ഒടുവിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ പിആർ ഒയെ കണ്ട് അവിടെ നിന്നും കോളർ വാങ്ങി ഉടനെ തന്നെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഇതിനിടയ്ക്ക് പോലീസ് അയാളുടെ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. ബന്ധുക്കളെത്തുന്ന വരെ പോലീസ് സംഘം അവിടെ തുടർന്നു. ആത്മാർഥമായി കർത്തവ്യ നിർവഹണം നടത്തിയ സബ് ഇൻസ്‌പെക്ടർ ജയരാജ് പി ജി, സിവിൽ പോലീസ് ഓഫീസർമാരായ നിതീഷ്, സുധീഷ് എന്നിവർക്ക് അഭിനന്ദനങ്ങൾ.