ദില്ലി: സുകേഷ് ചന്ദ്രശേഖർ സൂത്രധാരനായ 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസ് സുപ്രീം കോടതിയിൽ അപ്പീൽ നൽകി. 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്ക് എതിരായ കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് നടി സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചത്. കേസ് റദ്ദാക്കാനാകില്ലെന്ന ദില്ലി ഹൈക്കോടതി ഉത്തരവിനെതിരെ ആണ് ജാക്വലിൻ ഫെർണാണ്ടസ് സുപ്രീം കോടതിയെ സമീപിച്ചത്.
കേസിൽ 2022 ൽ പട്യാല കോടതിയിൽ നിന്ന് ജാമ്യം നേടിയ ജാക്വലിൻ ഫെർണാണ്ടസ് വർഷങ്ങളായി നിയമ പോരാട്ടത്തിലാണ്. കേസിലെ ഒന്നാം പ്രതി സുകേഷിൽ നിന്ന് സമ്മാനങ്ങൾ കരസ്ഥമാക്കിയതുൾപ്പെടെയുള്ള ആരോപണങ്ങളാണ് ജാക്വിലിൻ നേരിടുന്നത്. തട്ടിപ്പിൽ ഒരു പങ്കുമില്ലെന്നും തട്ടിപ്പിനെക്കുറിച്ച് അറിവില്ലെന്നുമാണ് നടി പറയുന്നത്. തട്ടിപ്പിനെക്കുറിച്ച് അറിവില്ലാതെയാണ് സമ്മാനങ്ങൾ സ്വീകരിച്ചതെന്നുമാണ് ജാക്വിലിന്‍റെ വാദം.
200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസ് ഇങ്ങനെ
ഫോർട്ടിസ് ഹെൽത്ത് കെയർ മുൻ പ്രമോട്ടർ ശിവിന്ദർ സിങ്ങിന്റെ ഭാര്യ അതിഥി സിങ് നൽകിയ പരാതിയിൽ ദില്ലി പൊലീസാണ് 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസെടുത്തത്. ആദ്യം സുകേഷിനെയും പിന്നീട് ഭാര്യയും നടിയുമായ ലീന മരിയ പോളിനെയും അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ഇരുപതിലധികം പേർ അറസ്റ്റിലായിട്ടുണ്ട്. ദില്ലി പൊലീസ് സ്പെഷ്യൽ സെല്ലിന്റെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് കേസ് രജിസ്റ്റ് ചെയ്തത്.
