തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി ഹൈക്കോടതിയുടെ അനുമതിയില്ലാതെ അറ്റകുറ്റപണിക്കായി കൊണ്ടുപോയ സംഭവം അടിയന്തര പ്രമേയമായി അവതരിപ്പിക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി. തുടർന്ന് സഭയിൽ വാഗ്വോദങ്ങളുണ്ടായി. പിന്നാലെ പ്രതിപക്ഷം സഭയിൽനിന്നും ഇറങ്ങിപ്പോയി. വിഷയത്തിൽ അടിയന്തര പ്രമേയത്തിന് തിരുവഞ്ചൂർ രാധാകൃഷ്ണൻ നോട്ടീസ് നൽകിയെങ്കിലും ഇത് പരിഗണിക്കാൻ കഴിയില്ലെന്നായിരുന്നു സ്പീക്കറുടെ നിലപാട്. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ അടിയന്തര പ്രമേയം അംഗീകരിക്കാൻ ആകില്ലെന്ന് സ്പീക്കർ അറിയിച്ചു.

എന്നാൽ ഇത് ഗൗരവകരമായ വിഷയമാണെന്നും ഹെക്കോടതി വളരെ കൃത്യമായി ഇക്കാര്യത്തിൽ അഭിപ്രായം പറയുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്ത കേസാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ശബരിമലയിൽനിന്നും നാല് കിലോ സ്വർണം ഹൈക്കോടതിയോ ഉദ്യോഗസ്ഥരോ അറിയാതെ അടിച്ചുമാറ്റിയ വിഷയമാണ്. അയ്യപ്പ ഭക്തരെയും വിശ്വാസി സമൂഹത്തേയും മുഴുവൻ വിഷമത്തിലാക്കിയ പ്രശ്‌നമാണിതെന്നും അദ്ദേഹം പറഞ്ഞു. സർക്കാരും ദേവസ്വം ബോർഡും അവരെ സംരക്ഷിക്കുകയാണ്. ഉത്തരവാദിത്തപ്പെട്ട ആളുകളുടെ പിന്തുണയോടെ നാല് കിലോ സ്വർണം ശബരിമലയിൽനിന്നും അടിച്ചുമാറ്റിയിട്ടും സഭയിൽ അടിയന്തരപ്രമേയം അനുവദിക്കില്ലെന്ന് പറയുന്നത് തെറ്റായ കീഴ്‌വഴക്കമാണ്. അതിൽ പ്രതിഷേധിച്ച് വാക്ക് ഔട്ട് ചെയ്യുകയാണെന്നും സതീശൻ പറഞ്ഞു.