രാഹുൽ സമ്മേളനത്തിൽ പങ്കെടുക്കരുതെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി.

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ കോൺഗ്രസിൽ തിരക്കിട്ട ചർച്ചകൾ. രാഹുൽ സമ്മേളനത്തിൽ പങ്കെടുക്കരുതെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സാന്നിധ്യം പ്രതിപക്ഷത്തെ പ്രതിരോധത്തിൽ ആക്കുമെന്നാണ് മുന്നറിയിപ്പ്. രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കണമോ എന്നതിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫുമായി നേതാക്കൾ സംസാരിക്കുകയാണ്.

രാഹുൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുമോ എന്നതിൽ അന്തിമ തീരുമാനം ഇന്ന് അറിയാൻ കഴിയും. സഭയിൽ ഭരണപക്ഷത്തിനെതിരെ ആഞ്ഞടിക്കാൻ ആവനാഴിയിൽ അനവധി ആയുധങ്ങളുമായെത്തുന്ന പ്രതിപക്ഷത്തെ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സാന്നിധ്യം പ്രതിരോധത്തിലാകുമെന്നും ഒരു വിഭാഗം നേതാക്കൾ പറയുന്നു. രാഹുൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെടുന്നുണ്ട്.

അതേസമയം രാഹുൽ സഭാസമ്മേളനത്തിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെല്ലിലെ ഒരു വിഭാഗം രംഗത്തെത്തി. കോൺഗ്രസിനെ അനുകൂലിക്കുന്ന സൈബർ പ്രൊഫൈലുകൾ രംഗത്തെത്തിയത്. കോൺഗ്രസ് പാർട്ടി, കോൺഗ്രസ് വാരിയേഴ്സ്, കോൺഗ്രസ് ബറ്റാലിയൻ, യുവ തുർക്കി എന്നീ പേരുകളിൽ അറിയപ്പെടുന്ന കോൺഗ്രസിൻ്റെ സൈബർ പേജുകളിലാണ് രാഹുലിനെതിരെ രൂക്ഷ വിമർശനം ഉയരുന്നത്.

ശബ്ദ സന്ദേശങ്ങൾ വ്യാജമാണെങ്കിൽ മാധ്യമങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കണം. പൊതുസമൂഹത്തിന് മുന്നിൽ മറുപടി പറയണമെന്നും ഡിജിറ്റൽ മീഡിയ സെല്ലിലെ ഒരു വിഭാഗം ആവശ്യപ്പെട്ടു. പ്രതിപക്ഷ സമരങ്ങളെ ദുർബലപ്പെടുത്തരുതെന്നും വ്യക്തിപരമായ കളങ്കം പാർട്ടിക്ക് ബാധ്യത ആവരുതെന്നും ഒരു വിഭാഗം വ്യക്തമാക്കി.