ന്യൂഡൽഹി: ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സിംഗപ്പൂരിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ വൈദ്യുതി തകരാർ. വിമാനത്തിൽ കയറിയ യാത്രക്കാരെ രണ്ട് മണിക്കൂറിന് ശേഷം തിരിച്ചിറക്കി. ഇന്നലെ (സെപ്റ്റംബർ 10) രാത്രിയോടെയായിരുന്നു സംഭവം. വിമാനത്തിൽ ഉണ്ടായിരുന്ന 200ലേറെ യാത്രക്കാരെ രണ്ട് മണിക്കൂറോളം നേരം വിമാനത്തിനകത്ത് ഇരുത്തിയ ശേഷമാണ് തിരിച്ചിറക്കിയത്.

എഐ2380 ബോയിങ് 787-9 ഡ്രീംലൈനർ വിമാനമാണ് വൈകിയത്. ഡൽഹി അന്തരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇന്നലെ രാത്രി 11 മണിക്കാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. ഇതിനായി യാത്രക്കാരെ വിമാനത്തിൽ കയറ്റിയ ശേഷമാണ് വിമാനത്തിലെ എസിയും വൈദ്യുതിയും തകരാറിൽ ആണെന്ന് തിരിച്ചറിഞ്ഞതെന്ന് വിമാനത്തിൽ ഉണ്ടായിരുന്ന മാധ്യമപ്രവർത്തകൻ വ്യക്തമാക്കി.

രണ്ട് മണിക്കൂറിലേറെ നേരം വിമാനത്തിൽ ഇരുത്തിയ ശേഷം യാത്രക്കാരോട് വിമാനത്തിൽ നിന്നും പുറത്തിറങ്ങാൻ ജീവനക്കാർ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, കാരണം എന്താണെന്ന് യാത്രക്കാർ ആവർത്തിച്ച് ചോദിച്ചിട്ടും ജീവനക്കാർ വ്യക്തമാക്കിയില്ലെന്നും പരാതി ഉയരുന്നുണ്ട്.

എയർ ഇന്ത്യ ഇതുവരെ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും നടത്തിയിട്ടില്ല. വിമാനത്തിനകത്ത് പത്രവും മാഗസിനുകളും ഉപയോഗിച്ച് യാത്രക്കാർ കാറ്റ് വീശുന്ന ദൃശ്യങ്ങളും ഇതിനോടകം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.