തിരുവനന്തപുരം: മുഖ്യമന്ത്രിയുടേയോ മന്ത്രിമാരുടേയോ പേര് എഴുതുന്നതിന് മുൻപായി ‘ബഹു’ എന്ന് ചേർക്കണമെന്ന് സർ‌ക്കുലർ. പൊതുജനങ്ങൾ നൽകുന്ന നിവേദനങ്ങളിലും പരാതികളിലും മറുപടി നൽകുന്നത് സംബന്ധിച്ചാണ് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് മാർഗനിർദേശം പുറത്തിറക്കിയത്.

പൊതുജനങ്ങൾ‌ വിവിധ ആവശ്യങ്ങൾ‌ ഉന്നയിച്ചുകൊണ്ട് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നൽകുന്ന നിവേദനങ്ങളും പരാതികളും ബന്ധപ്പെട്ട ഓഫീസുകളിൽ പരിശോധിച്ച ശേഷം നടപടി എടുക്കാറുണ്ട്. ശേഷം നിവേദകര്‍ക്കും, അപേക്ഷകര്‍ക്കും നൽകുന്ന മറുപടി സംബന്ധമായ കത്തിടപാടുകളിൽ ബഹുമാന സൂചകമായി ബഹു. മുഖ്യമന്ത്രി, ബഹു. മന്ത്രി എന്ന് രേഖപ്പെടുത്തണമെന്നാണ് സർ‌ക്കുലറിലെ നിർദേശം. ഔദ്യോഗിക യോഗങ്ങളിൽ ഇത്തരം വിശേഷണങ്ങൾ പതിവായി ഉപയോഗിക്കാറുണ്ടെങ്കിലും, ചില കത്തിടപാടുകളിൽ അത് പാലിക്കാറില്ലായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സർക്കുലർ പുറത്തിറക്കിയത്.

പ്ലാസ്റ്റിക് കുപ്പികളിലെ മദ്യത്തിന് ഇനി വില കൂടും; ഇന്ന് മുതൽ 20 രൂപ അധിക ചാർജ്

പ്ലാസ്റ്റിക് കുപ്പികളിലെ മദ്യത്തിന് സെപ്തംബർ 10 മുതൽ 20 രൂപയുടെ അധിക ചാർജാണ് ഈടാക്കും. തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ 20 ബെവറജസ് ഷോപ്പുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതി പിന്നീട് സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കും.

പ്ലാസ്റ്റിക് കുപ്പികളിൽ സി ഡിറ്റ് തയ്യാറാക്കിയ ലേബൽ പതിപ്പിക്കുകയും 20 രൂപ അധിക ചാർജിന് പ്രത്യേക രസീത് നൽകുകയും ചെയ്യും. പ്ലാസ്റ്റിക് കുപ്പി തിരികെ നൽകുമ്പോൾ ഈ പണവും തിരികെ ലഭിക്കും എന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്. സി ഡിറ്റിൻ്റെ ലേബൽ ഇല്ലെങ്കിൽ പണം മടക്കി ലഭിക്കില്ല.