ചാലക്കുടി (തൃശ്ശൂർ): ആലുവയില്‍നിന്ന് ചാലക്കുടിയിലേക്ക് യാത്രക്കാരുമായി വന്ന കെഎസ്‌ആർടിസി ബസിനുള്ളില്‍ യുവതിയോട് അപമര്യാദയായി പെരുമാറുകയും ഇതു ചോദ്യംചെയ്ത കണ്ടക്ടറെ ആക്രമിച്ച് ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. നെന്മണിക്കര ചിറ്റിശ്ശേരി സ്വദേശി കുറുപ്പുവളപ്പില്‍ കൃഷ്ണൻകുട്ടി(56)യെ ചാലക്കുടി എസ്‌എച്ച്‌ഒ എം.കെ. സജീവാണ് അറസ്റ്റു ചെയ്തത്.
ചൊവ്വാഴ്ച രാവിലെ ഒൻപതിനാണ് സംഭവം. ഇടക്കൊച്ചി സ്വദേശി തൈക്കൂട്ടത്തില്‍ വീട്ടില്‍ ജോബിയായിരുന്നു ബസിലെ കണ്ടക്ടർ. ബസ് ചാലക്കുടി മുനിസിപ്പല്‍ ബസ് സ്റ്റാൻഡിനു സമീപമെത്തിയപ്പോള്‍ പ്രതി ബസില്‍ മുന്നിലെ സീറ്റിലിരുന്ന യുവതിയുടെ മുടിയില്‍ പിടിച്ചുവലിച്ചും മറ്റും ഉപദ്രവിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ യുവതി പരാതിപ്പെട്ടു.
തുടർന്ന് ബസ് കെഎസ്‌ആർടിസി ബസ് സ്റ്റാൻഡിലേക്ക് കൊണ്ടുപോയി. സ്റ്റേഷൻ മാസ്റ്ററുടെ മുറിയിലേക്ക് കൃഷ്ണൻകുട്ടിയെ വിളിപ്പിച്ചു. ഇതിനിടയിലാണ് കണ്ടക്ടറെ ആക്രമിച്ചത്. ഈ സംഭവങ്ങളില്‍ ചാലക്കുടി പോലീസ് സ്റ്റേഷനില്‍ രണ്ടുകേസുകള്‍ രജിസ്റ്റർ ചെയ്തു. യുവതിയെ ഉപദ്രവിച്ചതിനും ബസ് കണ്ടക്ടറുടെ ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനുമാണ് കേസുകള്‍. തുടർന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
