വാഴ്സാ: അതിർത്തി കടന്നെത്തിയ റഷ്യൻ ഡ്രോണുകള്‍ വെടിവെച്ചിട്ട് പോളണ്ട്. യുക്രൈന് നേരേയുള്ള ആക്രമണം റഷ്യ ശക്തമാക്കിയതിന് പിന്നാലെയാണ് പോളണ്ട് അതിർത്തിയിലേക്കും ഡ്രോണുകളെത്തിയത്. റഷ്യൻ ഡ്രോണുകള്‍ തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചതായും ഇവയെല്ലാം വെടിവെച്ചിട്ടതായും പോളണ്ട് അറിയിച്ചു. റഷ്യൻ ഡ്രോണ്‍ ആക്രമണത്തെ തുടർന്ന് പോളണ്ട് അതീവജാഗ്രതയിലാണ്. തലസ്ഥാനമായ വാഴ്സയിലെ രണ്ട് വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെ നാല് വിമാനത്താവളങ്ങള്‍ അടച്ചിട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

റഷ്യൻ ഡ്രോണുകള്‍ അതിർത്തി കടന്നെത്തിയതിന് പിന്നാലെ പോളണ്ട് സൈനികവിമാനങ്ങള്‍ സജ്ജമാക്കിയതായി പോളിഷ് സായുധസേന അറിയിച്ചു. കരയിലും ആകാശത്തും ഒരുപോലെ സൈനിക മുന്നൊരുക്കം ശക്തമാക്കി. റഡാർ സംവിധാനങ്ങളും സജ്ജമാണ്. സൈനിക നടപടി തുടരുകയാണെന്നാണ് പോളിഷ് സേന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. എല്ലാവരും വീടുകളില്‍ തുടരണമെന്നും സൈന്യം അഭ്യർഥിച്ചു. അതിർത്തി കടന്നെത്തിയ ഡ്രോണുകള്‍ വെടിവെച്ചിട്ടതായും ഇതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താനായി തിരച്ചില്‍ തുടരുകയാണെന്നും പോളിഷ് സായുധസേന അറിയിച്ചു. യുക്രൈനുമായി അതിർത്തി പങ്കിടുന്ന മേഖലകളില്‍ പോളണ്ട് ശക്തമായ നിരീക്ഷണം തുടരുകയാണ്.

അതിനിടെ, ഡ്രോണ്‍ ആക്രമണം നടന്നതായി പോളണ്ട് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്കും സ്ഥിരീകരിച്ചു. പോളണ്ടിന്റെ വ്യോമാതിർത്തി ലംഘിച്ചെത്തിയ ഡ്രോണുകള്‍ തകർത്തതായും ഓപ്പറേഷൻ തുടരുകയാണെന്നും പോളണ്ട് ഡെപ്യൂട്ടി പ്രതിരോധ മന്ത്രി സെസാറി ടോംസികും മാധ്യമങ്ങളോട് പറഞ്ഞു. പോലീസിന്റെയും സൈന്യത്തിന്റെയും അറിയിപ്പുകള്‍ പാലിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു.