തിരുവനന്തപുരം: കഴക്കൂട്ടം ഉള്ളൂർക്കോണത്ത് മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. ഉള്ളൂർകോണം വലിയവിള പുത്തൻവീട്ടിൽ ഉല്ലാസിനെ (35) ആണ് മരിച്ചത്. വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പിതാവ് ഉണ്ണികൃഷ്ണൻ നായരെ പോലീസ് കസ്റ്റഡിയിലെടുത്തു.

സംഭവത്തിൽ പോത്തൻകോട് പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം നടക്കുന്നത്. ഉണ്ണികൃഷ്ണൻ തന്നെയാണ് ഭാര്യ ഉഷയോട് ഇക്കാര്യം പറഞ്ഞത്. തുടർന്ന് അമ്മ ഉഷ വീട്ടിലെത്തി നോക്കുമ്പോൾ ഹാളിൽ മകൻ രക്തത്തിൽ കുളിച്ച് കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു.

ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. മദ്യലഹരിയിലുണ്ടായ തർക്കത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നി​ഗമനം. അച്ഛനും മകനും സ്ഥിരമായി മദ്യപിച്ച് വീട്ടിൽ തർക്കമുണ്ടാകാറുണ്ട്. അതിനാൽ ഉണ്ണികൃഷ്ണന്റെ ഭാര്യ ഉഷ മറ്റൊരു വീട്ടിലാണ് താമസം. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു.

പാലക്കാട് കാണാനില്ലെന്ന് പരാതി നൽകിയതിന് പിന്നലെ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മഞ്ഞപ്ര സ്വദേശിനി വത്സലയെ (75) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് മുതൽ വത്സലയെ കാണാനില്ലെന്നായിരുന്നു സഹോദരി പരാതി നൽകിയത്. പാലക്കാട് സൗത്ത് പോലീസിലാണ് പരാതി നൽകിയത്. ഇന്ന് പുലർച്ചെ വീടിന് സമീപത്ത് വച്ച് കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാകാമെന്നാണ് പ്രാഥമിക നിഗമനം.