ബാലുശ്ശേരിയിൽ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് പറഞ്ഞതിന് ശേഷം വീട്ടിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവതിയെ രക്ഷപെടുത്തിയതിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത് വിട്ട് പോലീസ്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു കണ്ണാടിപ്പൊയിൽ സ്വദേശിനിയായ യുവതിയെ ബാലുശ്ശേരി പൊലീസ് എത്തി രക്ഷപ്പെടുത്തിയത്.
‘നിങ്ങളുടെ സ്റ്റേഷൻ പരിധിയിലെ ഒരു യുവതി ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് ഇവിടെ വിളിച്ചു പറഞ്ഞിട്ടുണ്ട്. വിളിച്ച നമ്പർ ഇതാണ്’ എന്നാണ് പയ്യോളി പൊലീസ് സ്റ്റേഷനിൽ നിന്ന് ബാലുശ്ശേരി സ്റ്റേഷനിലേക്ക് ലഭിച്ച അറിയിപ്പ്. യുവതിതന്നെയാണ് പയ്യോളി പൊലീസിനെ വിളിച്ചത്. അറിയിപ്പ് ലഭിച്ചതിന് പിന്നാലെ ബാലുശ്ശേരി ഇൻസ്‌പെക്ടർ ടി പി ദിനേശന്‍റെ നേതൃത്വത്തിലുള്ള സംഘം സ്റ്റേഷനിൽനിന്ന് അഞ്ച് കിലോമീറ്ററോളം അകലെയുള്ള സ്ഥലത്തേക്ക് പുറപ്പെട്ടു. ഇതിനോടകം ഫോൺ നമ്പറിന്റെ ലൊക്കേഷൻ കണ്ണാടിപ്പൊയിൽ ഭാഗത്താണെന്നു മനസ്സിലാക്കിയിരുന്നു. ഇൻസ്പെക്ടർ യുവതിയുടെ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചു കൊണ്ടിരുന്നെങ്കിലും ആദ്യം എടുത്തില്ല. ഇടയ്ക്ക് യുവതി ഫോൺ എടുത്തതോടെ അവരോടു കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാനായി ശ്രമം.
