ഉത്തർപ്രദേശ്: ഇൻസ്റ്റാഗ്രാമിലൂടെ പ്രണയത്തിലായ കാമുകനോട് വിവാഹാഭ്യർത്ഥന നടത്തിയ 52കാരിയെ കഴുത്ത് ഞെരിച്ചു കൊന്നു. ഉത്തർപ്രദേശിലാണ് സംഭവം. ഫറൂഖാബാദ് സ്വദേശിയും നാലു മക്കളുടെ അമ്മയുമായ 52കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അരുൺ രാജ്പുത് എന്ന 26കാരനെ പോലീസ് അറസ്റ്റ് ചെയ്തു. 52കാരിയിൽ നിന്ന് ഒന്നരലക്ഷത്തോളം രൂപ അരുൺ വാങ്ങിയിരുന്നു. ഇത് തിരികെ ആവശ്യപ്പെട്ടതും വിവാഹാഭ്യർത്ഥന നടത്തിയതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.
ഓഗസ്റ്റ് 11നാണ് കർപരി ഗ്രാമത്തിൽ നിന്ന് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറംലോകം അറിയുന്നത്. ഒന്നര വർഷം മുമ്പ് ഇൻസ്റ്റഗ്രാമിലൂടെയാണ് അരുണും സ്ത്രീയും തമ്മിൽ പരിചയപ്പെടുന്നത്. പ്രായം കുറച്ച് കാണിക്കാൻ വേണ്ടി സ്ത്രീ ഫിൽറ്ററുകൾ ഉപയോഗിച്ചിരുന്നുവെന്നാണ് യുവാവ് പറയുന്നത്. പതിവായി ഇവർ ഫോണിൽ സംസാരിച്ചിരുന്നെങ്കിലും, നേരിൽ കണ്ടപ്പോഴാണ് 52വയസുകാരിയും നാല് മക്കളുടെ അമ്മയും ആണെന്ന് അരുൺ തിരിച്ചറിയുന്നത്.
ഇതോടെ അരുൺ ഈ പ്രണയബന്ധം അവസാനിപ്പിക്കാൻ ഒരുങ്ങിയെങ്കിലും അവർ സമ്മതിക്കാതെ വന്നതോടെ ഇരുവരും ബന്ധം തുടരുകയായിരുന്നു. ഓഗസ്റ്റ് 11ന് അരുണിനെ കാണാനായി 52കാരി മെയിൻപുരിയിലേക്ക് എത്തിയിരുന്നു. അവിടെ വച്ചാണ് വിവാഹം കഴിക്കണമെന്ന് ആവശ്യം ഇവർ ഉന്നയിച്ചത്. ഇതിന് സമ്മതമല്ലെന്ന് അറിയിച്ചതോടെ വായ്‌പയെടുത്ത് നൽകിയ ഒന്നര ലക്ഷം രൂപ തിരികെ നൽകണമെന്ന് അവർ ആവശ്യപ്പെടുകയായിരുന്നു. ഇതിൽ കുപിതനായാണ് യുവാവ് സ്ത്രീ ധരിച്ചിരുന്ന ഷാൾ കഴുത്തിൽ കുരുക്കി കൊലപ്പെടുത്തിയത്.
മരിച്ചെന്ന് ഉറപ്പായതോടെ അരുൺ സ്ത്രീയുടെ ഫോണിലെ സിം കാർഡ് എടുത്ത് മാറ്റുകയും ഫോണിലെ സന്ദേശങ്ങളെല്ലാം നശിപ്പിച്ചുകളയുകയും ചെയ്തു. തുടർന്ന്, മൃതദേഹം
കർപരിയിൽ ഉപേക്ഷിച്ചു. എന്നാൽ, അജ്‌ഞാത മൃതദേഹം കണ്ടെത്തിയ നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചതോടെ അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടർന്നാണ് ഫറൂഖാബാദിൽ നിന്നും ഒരു സ്ത്രീയെ കാണാതായ വിവരം പോലീസിന് ലഭിക്കുന്നത്. ശാസ്ത്രീയ പരിശോധനയിൽ ഇത് ഇവരാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
