കൊച്ചി: കൊച്ചിയിലെ ഫാർമസ്യൂട്ടിക്കൽസ് കമ്പനി ഉടമയ്ക്ക് ഷെയർ ട്രേഡിങ് ആപ്പ് വഴിയുള്ള തട്ടിപ്പിൽ നഷ്ടമായത് 25 കോടി രൂപ. ഉടമയുടെ പരാതിയിൽ കൊച്ചി സിറ്റി സൈബർ പോലീസ് കേസെടുത്തു. അന്വേഷണം പുരോഗമിക്കുകയാണ്. രാജ്യത്തെ തന്നെ ഏറ്റവും വലിയ സൈബർ തട്ടിപ്പാണ് കൊച്ചിയിൽ നടന്നത്.

എളംകുളം കുമാരനാശാൻ നഗറിൽ താമസിക്കുന്ന ഫാർമസ്യൂട്ടിക്കൽസ് കമ്പനി ഉടമയാണ് സൈബർ തട്ടിപ്പിന് ഇരയായത്. ഷെയർ ട്രേഡിങ് ആപ്പിൽ പണം നിക്ഷേപിച്ചാൽ വലിയ തുക ലഭിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. 2023 മാർച്ചിലാണ് ഡാനിയൽ എന്ന് സ്വയം പരിചയപ്പെടുത്തിയ ആൾ പരാതിക്കാരനെ ആദ്യമായി ഫോണിൽ ബന്ധപ്പെടുന്നത്. പിന്നീട് ടെലിഗ്രാം വഴിയായി ആശയവിനിമയം. Capitalix bot എന്ന ടെലഗ്രാം അക്കൗണ്ട് വഴിയുള്ള ചാറ്റിങ്ങിൽ തുടങ്ങി ഒടുവിൽ http://www.capitalix.com എന്ന ട്രേഡിംഗ് വെബ്സൈറ്റ് പരിചയപ്പെടുത്തി.

ഈ ട്രേഡിങ് വെബ്‌സൈറ്റ് വഴിയാണ് പരാതിക്കാരൻ കോടികൾ നിക്ഷേപിച്ചത്. കഴിഞ്ഞ മാസം 29 വരെ ഫാർമസ്യൂട്ടിക്കൽസ് കമ്പനി ഉടമ പലതവണകളായി ഇതിൽ നിക്ഷേപിച്ചത് 24 കോടി 76 ലക്ഷം രൂപയാണ്. ഓരോ തവണയും വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിലേക്കായിരുന്നു പണം നിക്ഷേപിച്ചത്. 25 കോടിയോളം രൂപ നിക്ഷേപിച്ച പരാതിക്കാരന് ലഭിച്ചത് ഒന്നരക്കോടി രൂപ മാത്രമാണ്. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് നടന്നതായി പരാതിക്കാരന് ബോധ്യപ്പെട്ടത്. ഇതോടെ സൈബർ പോലീസിനെ സമീപിക്കുകയായിരുന്നു.