ഇടുക്കി: പരീക്ഷക്കിടെ കോപ്പിയടി പിടിച്ചതിന് വിദ്യാർഥികൾ പീഡന പരാതി നൽകിയ മൂന്നാർ ഗവൺമെൻറ് കോളേജ് അധ്യാപകനെ കോടതി വിട്ടയച്ചു. ഇക്കണോമിക്സ് വിഭാഗം മേധാവിയായിരുന്ന ആനന്ദ് വിശ്വനാഥനെയാണ് 11 വർഷത്തിന് ശേഷം വിട്ടയച്ചത്. തൊടുപുഴ അഡീഷനൽ സെഷൻസ് കോടതിയാണ് അദ്ദേഹത്തെ വെറുതെ വിട്ടത്. എസ്എഫ്ഐ അനുഭാവികളായ വിദ്യാർഥിനികൾ നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് സർവകലാശാല അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു.

2014 ഓഗസ്റ്റിലായിരുന്നു സംഭവം നടന്നത്. എംഎ ഇക്കണോമിക്സ് രണ്ടാം സെമസ്റ്റർ പരീക്ഷക്കിടെ നടന്ന കോപ്പിയടി പിടിച്ചതിന് പിന്നാലെ വിദ്യാർത്ഥിനികൾ ചേർന്ന് അധ്യാപകനെതിരെ പരാതി നൽകുകയായിരുന്നു. എസ്എഫ്ഐ അനുഭാവികളായ വിദ്യാർത്ഥിനികളെ ആയിരുന്നു കോപ്പിയടിക്ക് പിടിച്ചത്. ഇവർ മൂന്നാറിലെ സിപിഎം പാർട്ടി ഓഫീസിൽ വെച്ചായിരുന്നു പരാതി തയ്യാറാക്കിയതെന്ന് അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു. വിദ്യാർഥിനികൾ തന്നെ ഇക്കാര്യം സമ്മതിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

അഞ്ച് വിദ്യാർത്ഥിനികൾ ചേർന്നാണ് അധ്യാപകനെതിരെ പരാതി നൽകിയത്. ഇതിൽ നാല് വിദ്യാർഥിനികൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് നാല് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. പീഡനക്കേസിൽ കുടുക്കി പക വീട്ടാനുള്ള ശ്രമമാണ് വിദ്യാർത്ഥികളുടെതെന്ന് വിമർശിച്ച കോടതി, ഇതിന് കോളേജ് പ്രിൻസിപ്പൽ കൂട്ടുന്നതായും രാഷ്ട്രീയ ഗൂഢാലോചന നടന്നതായും നിരീക്ഷിച്ചു. ഇതോടെയാണ്, ആനന്ദ് വിശ്വനാഥനെ 11 വർഷത്തിന് ശേഷം വെറുതെ വിട്ടത്.