തിരുവനന്തപുരം: ഓണത്തിനുശേഷം പാൽ വില കൂട്ടുമെന്നറിയിച്ച് മിൽമ. ബോർഡ് യോഗത്തിൽ ഇതുസംബന്ധിച്ച് ധാരണയായി. അഞ്ച് രൂപ വരെയെങ്കിലും കൂട്ടണമെന്നാണ് യോഗത്തിൽ ഉന്നയിച്ച ആവശ്യം.

സെപ്റ്റംബർ 15നാണ് അടുത്ത ബോർഡ് യോഗം ചേരുക. വില കൂട്ടണമെന്ന ആവശ്യം ഒരു വർഷത്തോളമായി മിൽമയുടെ മുന്നിലുണ്ട്. 2022 ഡിസംബറിലാണ് അവസാനമായി മിൽമ വില കൂട്ടിയത്. ആറ് രൂപയായിരുന്നു വർധിച്ചത്. ഉൽപാദന ചെലവ് ഗണ്യമായി വർധിച്ചതോടെയാണ് പാൽ വില വർധിപ്പിക്കണമെന്ന ക്ഷീര കർഷകരുടെ ആവശ്യം ശക്തമായത്.

കഴിഞ്ഞ മാസം ഡയരക്ടർ ബോർഡ് യോഗം ചേർന്നെങ്കിലും തൽക്കാലം വർധനവ് വേണ്ടെന്നായിരുന്നു തീരുമാനം. ഉടൻ തന്നെ ഇക്കാര്യത്തിൽ തുടർ നടപടി സ്വീകരിക്കാമെന്നും തീരുമാനിച്ചിരുന്നു. തുടർന്നാണ് അടുത്ത ഡയരക്ടർ ബോർഡ് യോഗം ചേരാനും വില കൂട്ടുന്നതിൽ തീരുമാനമെടുക്കാനുമുള്ള നീക്കം.

നിലവിൽ, 28 രൂപയാണ് അരലിറ്റർ പാക്കറ്റ് പാലിന്റെ വില. മിൽമ ഉൾപ്പെടെയുള്ള മറ്റ് കമ്പനികളും ഇതേ വിലക്കാണ് വിൽക്കുന്നത്. ഓണത്തിന് ശേഷം എത്രരൂപ വർധിപ്പിക്കുമെന്ന് വ്യക്തമല്ല.