കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുന്നതിനുള്ള നീക്കങ്ങൾക്ക് നേതൃത്വം നല്കാൻ തയ്യാറെന്ന് ശശി തരൂർ. ഹർത്താൽ നിരോധിച്ച് നിക്ഷേപക സംരക്ഷണ നിയമം പാസ്സാക്കണം എന്നും തരൂർ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയാകാൻ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിനാണ് തരൂരിന്റെ മറുപടി. ഒരു പദവിയും താൻ അങ്ങോട്ട് ചോദിച്ച് കിട്ടിയതല്ലെന്നും തരൂർ പറഞ്ഞു.

അതേസമയം 30 ദിവസം ജയിലില്‍ കിടന്നാല്‍ മന്ത്രിമാര്‍ പുറത്താകുന്ന വിവാദ ഭരണഘടന ഭേദഗതി ബില്ലിനെ പിന്തുണച്ച് ശശി തരൂര്‍ രം​ഗത്തെത്തിയിരുന്നു. 30 ദിവസം ജയിലില്‍ കിടന്നാല്‍ നിങ്ങള്‍ക്ക് മന്ത്രിയായി തുടരാന്‍ കഴിയുമോയെന്ന് ശശി തരൂര്‍ ചോദിച്ചു. അതൊരു സാമാന്യയുക്തിയാണ്. അതില്‍ തെറ്റൊന്നും കാണാന്‍ കഴിയുന്നില്ലെന്നും ശശി തരൂര്‍ പ്രതികരിച്ചു. ബില്ലിനെതിരെ പ്രതിപക്ഷത്ത് നിന്നും വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് ശശി തരൂരിന്റെ എതിര്‍ശബ്ദം.