കൊൽക്കത്ത: അഴിമതി ആരോപണങ്ങളുടെയും കൃത്യവിലോപത്തിന്റെയും അടിസ്ഥാനത്തിൽ ബംഗാൾ ഗൗർ ബംഗ സർവകലാശാല വൈസ് ചാൻസലർ സ്ഥാനത്തു നിന്ന് പ്രൊഫസർ പബിത്ര ചതോപാധ്യായയെ സർക്കാർ സർവകലാശാലകളുടെ ചാൻസലർ കൂടിയായ ഗവർണർ ഡോ സി.വി ആനന്ദ ബോസ് പുറത്താക്കി.

നിയമച്ചെലവുകൾ വഹിക്കാൻ പ്രൊഫസർ ചതോപാദ്ധ്യായ പണം ആവശ്യപ്പെട്ടതായി സർവകലാശാലയുടെ കോളജ് ഇൻസ്പെക്ടർ ആരോപിക്കുകയും സർക്കാർ സമ്മർദ്ദത്തിന് വഴങ്ങി ഗവർണറുടെ അനുമതിയില്ലാതെ ബിരുദദാനച്ചടങ്ങ് റദ്ദാക്കുകയും ചെയ്തതിനു പിന്നാലെയാണ് പബിത്ര ചതോപാധ്യായയെ ഗവർണർ നീക്കം ചെയ്തത്. സർവ്വകലാശാലകളെ അഴിമതി – അക്രമവിമുക്തമാക്കാനുള്ള ഗവർണറുടെ തീവ്രയത്നത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് രാജ്ഭവൻ വക്താവ് അറിയിച്ചു.

നിയമപരമായ ചെലവുകൾക്കായി ഇടക്കാല വി.സി മൂന്നു ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാരോപിച്ച് കോളേജ് ഇൻസ്പെക്ടർ കൽക്കട്ട ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. ചാൻസലറുടെ അനുമതിയോടെ ആഗസ്റ്റ് 25ന് നടത്താൻ നിശ്ചയിച്ചിരുന്ന സർവ്വകലാശാല ബിരുദദാന സമ്മേളനം സർക്കാറിന്റെ നിർദ്ദേശപ്രകാരം റദ്ദാക്കി എന്നതാണ് വൈസ് ചാൻസലർ ചെയ്ത മറ്റൊരു കൃത്യവിലോപം. 2024 ഏപ്രിലിൽ സംസ്ഥാന സർക്കാർ നോമിനികളുടെ പട്ടികയിൽ നിന്നാണ് ഒഫീഷ്യറ്റിങ് വൈസ് ചാൻസലറായി ചതോപാധ്യായയെ ഗവർണർ നിയമിച്ചത്.