കേൾക്കുമ്പോള്‍ തന്നെ അറിയാതെ ചുവടുവെച്ചുപോകുന്ന ഈണം, പ്രണയം നിറച്ച വരികള്‍, മാസ്‍മരികമായ ശബ്‍ദവും ചുവടുകളും…‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’, ‘വിഴി വീകുറ’ എന്നീ സിംഗിളുകളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയയിലെ മിന്നും താരമായി മാറിയ ഇരുപത്തിയൊന്നുകാരൻ സായ് അഭ്യങ്കർ ഈണമിട്ട് പാടുന്ന ആദ്യ സിനിമാ ഗാനമായി മലയാളത്തിൽ പുറത്തിറങ്ങിയിരിക്കുകയാണ് ഷെയിൻ നിഗം ചിത്രം ‘ബൾട്ടി’യിലെ ‘ജാലക്കാരി..’ സോഷ്യൽ മീഡിയയിലാകെ ഇനി ‘ജാലക്കാരി’ മയം ആയിരിക്കുമെന്ന് അടിവരയിടുന്ന രീതിയിലുള്ളതാണ് ഏവരേയും ആദ്യ കേള്‍വിയിൽ തന്നെ ആകർഷിക്കുന്ന ഈ ഗാനം. വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് സായ് അഭ്യങ്കർ ഈണം നൽകി സായിയും ‘കൂലി’യിലെ ‘മോണിക്ക’ എന്ന ഹിറ്റ് ഗാനം പാടിയ സുബ്ലാഷിനിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

‘മോനേ സായ്, വെൽക്കം ടു മലയാളം സിനിമ’… മലയാളത്തിന്‍റെ സൂപ്പർതാരം മോഹൻലാൽ ഒരു ഫോൺ സംഭാഷണത്തിലൂടെ മലയാള സിനിമയിലേയ്ക്ക് സായ് അഭ്യങ്കറിനെ ക്ഷണിക്കുന്ന വീഡിയോ ഇതിനകം ഏവരും ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. ‘ബൾട്ടി’ സിനിമയുടേതായി ഇറങ്ങിയ സായിയുടെ പ്രോമോ വീഡിയോ 40 ലക്ഷത്തിലേറെ കാഴ്ചക്കാരെ സോഷ്യൽ മീഡിയയിൽ ഇതിനകം നേടിക്കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനമായി എത്തിയിരിക്കുന്ന ‘ജാലക്കാരി’ ഹിറ്റ് ചാർട്ടുകള്‍ തിരുത്തിക്കുറിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് സംഗീതാസ്വാദകർ. സായി ഈണമിട്ട ഒട്ടേറെ ഗാനങ്ങളാണ് ചിത്രത്തിലുള്ളതെന്നാണ് സൂചന.

ഗായകരായ ടിപ്പുവിന്‍റെയും ഹരിണിയുടെയും മകനായ സായ് ഒരുക്കിയ ‘കച്ചി സേര’, ‘ആസ കൂട’ എന്നീ ഹിറ്റ് സിംഗിളുകള്‍ ഇതിനകം യൂട്യൂബിൽ മാത്രം 200 മില്യണിൽ അധികം കാഴ്ചക്കാരെ സ്വന്തമാക്കിയിട്ടുണ്ട്. ‘ബൾട്ടി’യിൽ സായ് ഒട്ടേറെ അത്ഭുതങ്ങള്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് ‘ജാലക്കാരി’ എന്ന ഗാനം. സംഗീതത്തിനും ആക്ഷനും ഏറെ പ്രാധാന്യമുള്ള ചിത്രമായാണ് ‘ബൾട്ടി’ ഒരുങ്ങുന്നത്. ഷെയിൻ നിഗത്തിന്‍റെ കരിയറിലെ തന്നെ ബിഗ് ബഡ്ജറ്റ് ചിത്രമായാണ് ‘ബൾട്ടി’ ഒരുങ്ങുന്നത് എന്നാണ് വിവരം.

നവാഗതനായ ഉണ്ണി ശിവലിംഗമാണ് ‘ബൾട്ടി’യുടെ സംവിധായകൻ. എസ്.ടി.കെ ഫ്രെയിംസ്, ബിനു ജോർജ്ജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ്‌ ടി കുരുവിള, ബിനു ജോർജ്ജ് അലക്സാണ്ടർ എന്നിവർ ചേർന്നാണ് നിർമ്മാണം. ഷെയിനിന്‍റെ 25-ാം ചിത്രമായി എത്തുന്ന ‘ബൾട്ടി’യിലൂടെ ഇതാദ്യമായി സായ് മലയാളത്തിലെത്തുമ്പോള്‍ ലോകേഷ് കനകരാജ് ചിത്രം ‘ബെൻസ്’ ഉള്‍പ്പെടെ നിരവധി സിനിമകളാണ് തമിഴിൽ സായ് അഭ്യങ്കറിന്‍റേതായി ഒരുങ്ങുന്നത്.