തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാർത്ഥികള്‍ക്ക് ഓണ സമ്മാനമായി അരി വിതരണം ചെയ്യുമെന്ന് സർക്കാർ. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർത്ഥികള്‍ക്കും നാല് കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചത്. പ്രി-പ്രൈമറി മുതല്‍ എട്ടാം ക്ളാസ് വരെയുള്ള 24,77,337 വിദ്യാർത്ഥികള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.

സിവില്‍ സപ്ളൈസ് കോർപ്പറേഷന്റെ (സപ്ളൈകോ) കൈവശമുള്ള സ്റ്റോക്കില്‍ നിന്ന് വിദ്യാർത്ഥികള്‍ക്ക് അരി വിതരണം ചെയ്യാനാണ് സർക്കാർ അനുമതി നല്‍കിയിരിക്കുന്നത്. സ്‌കൂളുകളില്‍ അരി എത്തിക്കാനുള്ള ചുമതലയും സപ്ളൈകോയ്ക്ക് നല്‍കിയിട്ടുണ്ട്. ഇതിനായി നിലവിലെ കടത്തുകൂലിക്ക് പുറമെ കിലോയ്ക്ക് 50 പൈസ അധികം നല്‍കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ജില്ലകളില്‍ അരിക്ക് സ്റ്റോക്ക് കുറവുണ്ടെങ്കില്‍ സമീപ ജില്ലകളിലെ ‌ഡിപ്പോകളില്‍ നിന്ന് അരി എത്തിച്ച്‌ വിതരണം ചെയ്യാനും സപ്ളൈകോയ്ക്ക് നിർദേശമുണ്ട്. ഇതിനായി വരുന്ന അധിക ചെലവ് നിലവിലെ കടത്തുകൂലി നിരക്കില്‍ തന്നെയായിരിക്കും വഹിക്കുന്നത്.