കോതമംഗലം: കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് റമീസിന്റെ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. തമിഴ്‌നാട്ടില്‍ നിന്നാണ് റമീസിന്റെ പിതാവ് റഹീമിനേയും മാതാവ് ശരീഫയേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. യുവതിയുടെ മരണത്തില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ ഇരുവരും ഒളിവില്‍ പോയിരുന്നു. ഇരുവരേയും ഉടന്‍ കേരളത്തിലേക്ക് കൊണ്ടുവരും. കേസില്‍ റഹീം രണ്ടാം പ്രതിയും മാതാവ് ശരീഫ മൂന്നാം പ്രതിയുമാണ്. റമീസാണ് ഒന്നാം പ്രതി.

കോതമംഗലം കറുകടം ഞാഞ്ഞൂള്‍മല നഗറില്‍ കടിഞ്ഞുമ്മേല്‍ പരേതനായ എല്‍ദോസിന്റെ മകളായ സോനയെ ഇക്കഴിഞ്ഞ പതിനൊന്നിനാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ വീട്ടില്‍ നിന്ന് സോന എഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരുന്നു. ഇതില്‍ റമീസിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ഉണ്ടായിരുന്നത്. റമീസും കുടുംബവും മതം മാറാന്‍ നിര്‍ബന്ധിച്ചിരുന്നുവെന്നും ഇതിന്റെ പേരില്‍ ക്രൂരമായി മര്‍ദിച്ചതായും സോന ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞിരുന്നു.