കൊച്ചി : ലൈംഗിക പീഡന പരാതി തുറന്നുപറഞ്ഞതാണ് തന്നെ കേസില്‍ കുടുക്കാൻ കാരണമെന്ന് കൊച്ചി ഹണിട്രാപ്പ് കേസിലെ ഒന്നാം പ്രതിയായ യുവതി. തൊഴിലിടത്ത് ഞാൻ നേരിട്ടത് ലൈംഗിക ചൂഷണമാണെന്ന് യുവതി വെളിപ്പെടുത്തുന്നു.

ഇത് ചൂണ്ടിക്കാട്ടി യുവതി നല്‍കിയ പരാതിയില്‍ ഇൻഫോപാർക്ക് പൊലീസ് കേസെടുത്തു. സെക്സ് ചാറ്റിന് എന്നെ സഹായിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഐടി വ്യവസായി ആദ്യം സമീപിച്ചതെന്ന് യുവതി ഒരു സ്വകാര്യ ചാനലിനോട് വ്യക്തമാക്കി. യുവതിയുടെ വാക്കുകളിലേക്ക്

‘പലപ്പോഴും ഇയാള്‍ വണ്‍ ടൈം വ്യൂസില്‍ അശ്ലീല ചിത്രങ്ങളും വീഡിയോയും അയയ്ക്കാൻ തുടങ്ങി. തുടക്കം മുതല്‍ ഞാൻ നോ എന്ന് മാത്രമാണ് പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ എനിക്ക് മകന്റെ വിദ്യാഭ്യാസം നോക്കണം, സാമ്ബത്തിക ബാദ്ധ്യതയുണ്ട്. അതുകൊണ്ട് ഈ ജോലി ഇട്ടിട്ട് പോകാൻ സാധിക്കില്ലായിരുന്നു. ഓഫീസിനകത്ത് നിന്നും പുറത്തുനിന്നും അയാളില്‍ നിന്ന് ലൈംഗികാതിക്രമം ഉണ്ടായിട്ടുണ്ട്. ഓഫീസില്‍ വച്ച്‌ ലൈംഗിക ആവശ്യങ്ങള്‍ നിറവേറ്റാൻ അയാള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു പരിധിവരെ നമുക്ക് പ്രതിരോധിക്കാൻ സാധിക്കും. എന്നാല്‍ പ്രതിരോധിക്കാൻ പറ്റാത്ത അവസ്ഥകള്‍ വന്നിട്ടുണ്ട്. ഒരു സ്ത്രീയെന്ന നിലയില്‍ വളരെയധികം ബുദ്ധിമുട്ട് അവിടെ നിന്നുണ്ടായിട്ടുണ്ട്.

വിദേശ യാത്രയ്ക്കിടെയിലും അതിക്രമം ഉണ്ടായിട്ടുണ്ട്. ഒരിക്കല്‍ ബിസിനസ് ക്ലാസ് യാത്രയ്ക്കിടെ പുതപ്പ് മാറ്റി ലൈംഗികമായി ഉപദ്രവിച്ചു. അന്ന് ഞാൻ എഴുന്നേറ്റ് നിന്നാണ് പ്രതിരോധിച്ചത്. ഇതൊന്നും ഉണ്ടാവില്ലാ എന്ന് പറഞ്ഞിട്ടല്ലേ, ഞാൻ വന്നതെന്ന് അന്ന് ചോദിച്ചു. അതൊരു പൊതുസ്ഥലമായത് കൊണ്ട് കൂടുതല്‍ ഒന്നുമുണ്ടായില്ല. സിംഗപ്പൂരില്‍ എത്തിയപ്പോള്‍ തുടർച്ചയായി മുറിയുടെ കതക് തട്ടി. ഈ സമയത്ത് ഞാൻ വാതില്‍ തുറക്കുകയേ ചെയ്തിട്ടില്ല.

ഈ യാത്ര കഴിഞ്ഞ് ഞാൻ തിരികെ വന്നപ്പോള്‍ വലിയ രീതിയില്‍ ഞാൻ പ്രതിരോധിച്ചു. ശേഷം ഔദ്യോഗികമായി എന്നെ പല ചുമതലകളില്‍ നിന്നും മാറ്റിനിർത്തി. മൂന്നാറില്‍ 22 പേരുമായി ഒരു ടീംഔട്ടിന് വേണ്ടി പോയിരുന്നു. അന്ന് അയാള്‍ വന്ന് പറഞ്ഞത്, ലെസ്ബിയൻ സെക്സ് ചെയ്യുന്നത് അയാള്‍ക്ക് നേരിട്ട് കാണണമെന്നാണ്. രണ്ടാമത്തെ ദിവസമാണ് ഇത് വന്ന് പറഞ്ഞത്. അന്ന് ഞാൻ തിരിച്ചുപോകണമെന്ന് പറഞ്ഞ് ഒറ്റയ്ക്ക് യാത്ര ചെയ്ത് കൊച്ചിയിലേക്ക് എത്തുകയായിരുന്നു.’- യുവതി പറഞ്ഞു.