തൊടുപുഴ: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ ഒരാള്‍ കൂടി മരിച്ചു. ഇടുക്കിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കാഞ്ഞിരപ്പള്ളി സ്വദേശി പുരുഷോത്തമന്‍ (64) ആണ് മരിച്ചത്. ടാപ്പിങ് തൊഴിലാളിയാണ്.

മതമ്പയില്‍ വച്ചാണ് കാട്ടാന പുരുഷോത്തമനെ ആക്രമിച്ചത്. ടാപ്പിങ് തൊഴിലില്‍ ഏര്‍പ്പെടുന്നതിനിടെ എസ്റ്റേറ്റില്‍ വച്ചാണ് കാട്ടാന പുരുഷോത്തമനെ ആക്രമിച്ചത്. കൂടെ ഉണ്ടായിരുന്നവര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

കാലങ്ങളായി ഈ പ്രദേശത്ത് കാട്ടാനയുടെ ശല്യമുണ്ട്. കൊമ്പന്‍പാറയില്‍ വീട്ടമ്മ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത് ഈ സ്ഥലത്തിന് സമീപത്തുള്ള പ്രദേശത്ത് വച്ചാണ്. സംഭവത്തിന് ശേഷം പ്രദേശത്ത് ഫെന്‍സിങ് സ്ഥാപിക്കണമെന്നതായിരുന്നു നാട്ടുകാരുടെ ആവശ്യം. എന്നാല്‍ വനംവകുപ്പിന്റെ ഭാഗത്ത് നിന്ന് ആവശ്യമായ സുരക്ഷാ നടപടികള്‍ ഇല്ലാത്തതാണ് വീണ്ടും ആളപായം ഉണ്ടാവാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.