പത്തനംതിട്ട ∙ ഇന്നലെ ഉച്ചകഴിഞ്ഞുണ്ടായ മഴയിലും ശക്തമായ കാറ്റിലും ഷെഡ് തകർന്നു കോട്ടാങ്ങൽ സ്വദേശി ബേബി ജോസഫ് (62) മരിച്ചു. ജില്ലയുടെ വിവിധ മേഖലകളിൽ വ്യാപക നാശനഷ്ടം. പത്തനംതിട്ട, കോന്നി, സീതത്തോട്, റാന്നി, അടൂർ തുടങ്ങിയ സ്ഥലങ്ങളിലായി നൂറോളം മരങ്ങൾ കടപുഴകി വീണു. റാന്നി, കോന്നി, കോഴഞ്ചേരി താലൂക്കുകളിൽ മരം വീണ് 66 വീടുകൾക്ക് ഭാഗികമായ കേടുപാടുകളുണ്ടായി. 38 വില്ലേജുകളെ കാറ്റും മഴയും ബാധിച്ചു പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ഉൾപ്പെടെ മരം വീണു ഭാഗികമായി ഗതാഗത തടസ്സമുണ്ടായി. തിരുവല്ല കുറ്റപ്പുഴ വില്ലേജി‍ൽ 2 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്കു മാറ്റി.

ഇന്നലെ ജില്ലയിൽ ശക്തമായ മഴ സാധ്യത കണക്കിലെടുത്ത് ഓറഞ്ച് ജാഗ്രതാ നിർദേശം നിലവിലുണ്ടായിരുന്നു. മണിമലയാറ്റിലും അച്ചൻകോവിലാറ്റിലും ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ മുൻകരുതലുകളും സ്വീകരിച്ചിരുന്നു. ഒട്ടേറെ സ്ഥലങ്ങളിൽ വൈദ്യുതി ലൈനുകളുടെ മുകളിലേക്ക് മരം വീണും വൈദ്യുതത്തൂണുകൾ ഒടിഞ്ഞും വൈദ്യുതബന്ധവും തകരാറിലായി. ഇന്നും ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴ സാധ്യതയെ തുടർന്ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിക്കുകയും ചെയ്തു.

ളാഹയിൽ ഇന്നലെ ഉച്ചകഴിഞ്ഞ് കാറ്റ് വീശിയത് 65 കിലോമീറ്റർ വേഗത്തിൽ. റാന്നി നഗര മേഖലയിൽ കാറ്റു വീശിയത് 48 കിലോമീറ്റർ വേഗത്തിലും. കാറ്റിലും മഴയിലും റാന്നി മേഖലയിൽ വ്യാപക നാശം.