സൈന്യത്തിന്റെ ആക്രമണ ശേഷിക്കും രഹസ്യാന്വേഷണ പ്രവർത്തനങ്ങൾക്കും മാറ്റുകൂട്ടാനായി ഇന്ത്യ വാങ്ങിയ അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ ആദ്യബാച്ച് ഈ മാസം ജൂലൈ 21 ന് ലഭിക്കും. ഹെലികോപ്റ്ററുകൾ പാകിസ്ഥാൻ അതിർത്തിയിൽ വിന്യസിക്കുമെന്ന് പ്രതിരോധ, സുരക്ഷാ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

‘ടാങ്കുകൾ ഇൻ ദ എയർ’ എന്നും അറിയപ്പെടുന്ന AH-64E കളുടെ നൂതന ആക്രമണ ഹെലികോപ്റ്ററുകൾ ഇന്ത്യൻ വ്യോമസേനയുടെ ഹിൻഡൺ വ്യോമസേനാ സ്റ്റേഷനിലാണ് ഇറങ്ങുക.

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം രാജ്യത്തിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ സൈനികശേഷി വര്‍ധിപ്പിക്കണം എന്ന സൈന്യം തീരുമാനിച്ചിരിക്കെ അപ്പാച്ചെയുടെ വരവ് ഒരു മുതല്‍കൂട്ടാണ്. 2024 മാര്‍ച്ചില്‍ തന്നെ ആര്‍മി ഏവിയേഷന്‍ കോര്‍പ്‌സ് ജോധ്പുരില്‍ അപ്പാച്ചെയുടെ സ്‌ക്വാഡ്രണ്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഹെലികോപ്റ്ററുകള്‍ എത്തിയില്ല.

മൂന്ന് ബാച്ചുകളായി ആറ് ഹെലികോപ്റ്ററുകള്‍ 2024 മേയ് ജൂണ്‍ മാസങ്ങളില്‍ ഇന്ത്യയില്‍ എത്തും എന്നായിരുന്നു ആദ്യം പ്രതീക്ഷിച്ചിരുന്നത്. ഇതിലെ ആദ്യത്തെ ബാച്ചാണ് ഈ മാസം വരുമെന്ന് അറിയിച്ചത്. അമേരിക്കയുടെ ഭാഗത്തുള്ള സാങ്കേതിക പ്രശ്നങ്ങളാണ് വിതരണത്തിന് കാലതാമസമുണ്ടാക്കിയതെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അടുത്ത ആഴ്ച എത്തുമെന്ന് പ്രതീക്ഷിക്കുന്ന ആദ്യത്തെ ബാച്ചില്‍ മൂന്ന് ഹെലികോപ്റ്ററുകള്‍ ആണ് ഉണ്ടാവുക. അവശേഷിക്കുന്ന മൂന്നെണ്ണം ഈ വര്‍ഷം അവസാനം എത്തുമെന്നും പ്രതീക്ഷിക്കുന്നു.

കരയാക്രമണം നടത്തുമ്പോള്‍ സേനയ്ക്ക് ആകാശത്തുനിന്ന് പിന്തുണ നല്‍കുക എന്നതാണ് ആര്‍മി ഏവിയേഷന്‍ കോര്‍പ്‌സിന്റെ ഉത്തരവാദിത്തങ്ങളില്‍ പ്രധാനം. അതിര്‍ത്തി നിരീക്ഷണം, സൈനിക നീക്കം എന്നിവയില്‍ സൈന്യത്തിന്റെ സുപ്രധാന ഭാഗമാണ് ഇവര്‍. പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ സൈനികനീക്കങ്ങളില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ഒന്നായാണ് അപ്പാച്ചെ AH-64E യെ പ്രതിരോധ മന്ത്രാലയം കണക്കാക്കുന്നത്.

യുദ്ധഭൂമിയില്‍ കാണിക്കുന്ന ചടുലത, ഫയര്‍ പവര്‍, ലക്ഷ്യം കാണാനുള്ള കഴിവുകള്‍ ഇവയെ സൈനികരുടെ പ്രിയപ്പെട്ടതാക്കുന്നു. ഇന്ത്യന്‍ വ്യോമസേന നിലവില്‍ 22 അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ ഉപയോഗിക്കുന്നുണ്ട്. 2015ല്‍ ഒപ്പിട്ട കരാര്‍ പ്രകാരമാണ് ഇവ വാങ്ങിയത്.