പത്തനംതിട്ട: കോൺഗ്രസ് പത്തനംതിട്ടയിൽ സംഘടിപ്പിച്ച സമരസംഗമം പരിപാടിയിൽ യൂത്ത് കോൺഗ്രസിനെ വിമർശിച്ചും എസ്എഫ്ഐയെ പ്രസംശംസിച്ചും ജില്ലയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ. ഒരു മണ്ഡലത്തിൽ 25 പേരെയെങ്കിലും കൂടെ കൂട്ടാൻ യൂത്ത് കോൺഗ്രസിന് കഴിയേണ്ടെ എന്നായിരുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനോടുള്ള പിജെ കുര്യൻ്റെ ചോദ്യം. ക്ഷുഭിത യൗവ്വനത്തെ എസ്എഫ്ഐ കൂടെ നിർത്തുന്നുവെന്ന് സർവ്വകലാശാല സമരം ചൂണ്ടിക്കാണിച്ച് പി ജെ കുര്യൻ യൂത്ത് കോൺഗ്രസ് നേതാക്കളെ വേദിയിൽ ഓർമ്മിക്കുകയും ചെയ്തു. കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട സണ്ണി ജോസഫ് ജില്ലയിൽ ആദ്യമായി പങ്കെടുത്ത വേദിയിലായിരുന്നു പി ജെ കുര്യൻ്റെ വിമർശനം. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിനെയും ജില്ലാ യൂത്ത് കോൺഗ്രസ് നേതാക്കളെയും വേദിയിലിരുത്തിയായിരുന്നു വിമർശനം. പിന്നീട് പ്രസംഗിച്ച രാഹുൽ മാങ്കൂട്ടത്തിൽ പി ജെ കുര്യൻ്റെ വിമർശനത്തിന് വേദിയിൽ തന്നെ മറുപടിയും നൽകിയിരുന്നു.