രംഗം മതങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തിന് കാരണമാകുമെന്നും സെന്‍സര്‍ ബോര്‍ഡ് ഹൈക്കോടതിയില്‍ നല്‍കിയ എതിര്‍സത്യവാങുമൂലത്തില്‍ പറയുന്നു

കൊച്ചി: ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയ്‌ക്കെതിരെ വിചിത്ര വാദവുമായി സെന്‍സര്‍ ബോര്‍ഡ് ഹൈക്കോടതിയില്‍. സിനിമയില്‍ ബലാത്സംഗത്തിനിരയായ ജാനകിയെ വിസ്തരിക്കുന്ന പ്രതിഭാഗം അഭിഭാഷകന്‍ ഇതര മതസ്ഥനാണെന്നും ഈ രംഗം മതസൗഹാർദ്ദം തകർക്കുമെന്നും സെന്‍സര്‍ ബോര്‍ഡ് ഹൈക്കോടതിയില്‍ നല്‍കിയ എതിര്‍സത്യവാങുമൂലത്തില്‍ പറയുന്നു.

ജാനകിയെന്ന പേര് സീതാദേവിയുടെ വിശുദ്ധനാമമാണ്. സീതയുടെ പേരിലുള്ള കഥാപാത്രത്തെ ഇത്തരത്തില്‍ സിനിമയില്‍ വിസ്തരിക്കാന്‍ പാടില്ല. ആ കഥാപാത്രത്തെ അപമാനിക്കുന്ന ചോദ്യങ്ങള്‍ ഈ സീനിലുണ്ട്. മതവികാരത്തെ അപമാനിക്കുന്നതിലൂടെ ക്രമസമാധാനം തകര്‍ക്കാനാണ് ശ്രമം. സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതാണ് സിനിമയിലെ രംഗമെന്നും സെന്‍സര്‍ ബോര്‍ഡ് കോടതിയില്‍ ബോധിപ്പിച്ചു. സിനിമയിലെ രംഗങ്ങള്‍ അംഗീകരിച്ചാല്‍ തുടര്‍ന്നും സമാന രംഗങ്ങള്‍ മറ്റ് സിനിമകളില്‍ ആവര്‍ത്തിക്കുമെന്നും സെന്‍സര്‍ ബോര്‍ഡ് വാദിച്ചു. രാമായണം ഉദ്ദരിച്ചായിരുന്നു സെൻസർ ബോർഡിൻ്റെ എതിർ സത്യവാങുമൂലം.