ന്യൂഡൽഹി : നിർമിതബുദ്ധി സാങ്കേതികവിദ്യയെ പകർപ്പവകാശ നിയമത്തിനു കീഴിൽ കൊണ്ടുവരുന്നതു പരിശോധിക്കാനും ബന്ധപ്പെട്ടവരിൽനിന്ന് അഭിപ്രായം തേടാനുമുള്ള പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡിന്റെ തീരുമാനം സ്വാഗതം ചെയ്ത് ഡിജിറ്റൽ ന്യൂസ് പബ്ലിഷേഴ്സ് അസോസിയേഷൻ (ഡിഎൻപിഎ). നിർമിതബുദ്ധി പരിശീലനത്തിനും എഐ അധിഷ്ഠിത സേർച്ച് ആവശ്യങ്ങൾക്കുമായി മാധ്യമസ്ഥാപനങ്ങളുടെ വാർത്താ ഉള്ളടക്കങ്ങൾ അനുവാദമില്ലാതെ ഉപയോഗിക്കുന്നത് പകർപ്പവകാശത്തിന്റെ ലംഘനമാണെന ഡിഎൻപിഎ കരുതുന്നത്.
ഡിജിറ്റൽ ലോകത്ത് ഉള്ളടക്കങ്ങൾ ഉൽപാദിപ്പിക്കുന്നവരുടെ അവകാശങ്ങൾ അംഗീകരിച്ചുകൊണ്ടു ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കാനുള്ള സംവിധാനം ഉണ്ടാകണമെന്നു ഡിഎൻപിഎ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ന്യായം ഉറപ്പാക്കാനുള്ള സർക്കാരിന്റെ ഏതൊരു ശ്രമങ്ങളും രാജ്യത്തെ ഡിജിറ്റൽ വാർത്താ മാധ്യമമേഖലയുടെ വളർച്ചയ്ക്ക് അനിവാര്യമാണ്.
എഐ മോഡലുകളുടെ വികസനത്തിനും പരിണാമത്തിനുമൊപ്പം ഉള്ളടക്ക നിർമാതാക്കൾക്ക് നഷ്ടപരിഹാരം സന്തുലിതവും നീതിയുക്തവുമായ സംവിധാനം കൊണ്ടുവരുന്നതിനു വാണിജ്യ മന്ത്രാലയവുമായി ചേർന്നു പ്രവർത്തിക്കാൻ തയ്യാറാണെന്നും ഡിഎൻപിഎ പറഞ്ഞു.