ന്യൂഡൽഹി: ഇറാൻ-ഇസ്രയേല്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഇറാനില്‍ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളുമായി രണ്ട് വിമാനങ്ങള്‍ കൂടി ഡല്‍ഹിയിലെത്തി. മഷ്ഹദില്‍ നിന്നുള്ള വിമാനത്തില്‍ 290 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. ജമ്മു കാശ്മീരില്‍ നിന്നുള്ളവരാണ് വന്നവരില്‍ ഏറെയും. അഷ്ഗാബത്തില്‍ നിന്നുള്ള അടുത്ത വിമാനം ഇന്ന് രാവിലെ 10 മണിയോടെയും നാലാമത്തെ വിമാനം വൈകിട്ടോടെയുമാണ് എത്തുക.
ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി 1000 ഇന്ത്യക്കാരെയാണ് നാട്ടിലെത്തിക്കുന്നത്. ഓപ്പറേഷൻ സിന്ധു ദൗത്യത്തിനായി വരും ദിവസങ്ങളില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ വിമാനങ്ങള്‍ സർവീസ് നടത്തുന്നതിന് സൗകര്യമൊരുക്കുമെന്ന് ഇറാൻ എംബസി അറിയിച്ചു. ഇന്നലെ രാത്രി 11.30ന് ഡല്‍ഹിയിലെത്തിയ വിമാനത്തില്‍ 290 പേരാണ് തിരിച്ചെത്തിയത്.
പുലർച്ചെ മൂന്ന് മണിയോടെ എത്തിയ വിമാനത്തില്‍ 200ലധികം പേർ ഉണ്ടായിരുന്നു. വന്നവരില്‍ 190 പേർ ജമ്മു കാശ്മീർ സ്വദേശികളാണ്. ഡല്‍ഹി, ഹരിയാന, കർണാടക, ബംഗാള്‍ സ്വദേശികളാണ് മറ്റുള്ളവർ. ഇന്ത്യൻ പതാക കയ്യിലേന്തി ജയ് ഹിന്ദ് മുദ്രാവാക്യം മുഴക്കിയാണ് പലരും പുറത്തേക്ക് ഇറങ്ങിയത്.
