ടെഹ്റാൻ∙ ഇസ്രയേൽ – ഇറാൻ സംഘർഷം കലുഷിതമാകുന്നതിനിടെ ഇറാനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികൾക്ക് ആശ്വാസ വാർത്ത. ഇന്ത്യയ്ക്കു മാത്രമായി വ്യോമപാത തുറന്നുകൊടുക്കുകയാണെന്ന് ഇറാൻ അറിയിച്ചു. ഇതോടെ ടെഹ്റാനിലും മറ്റു നഗരങ്ങളിലും കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികൾക്ക് രാജ്യത്തേക്ക് തിരികെ എത്താനാകും. ഇറാൻ വ്യോമപാത തുറന്നുനൽകിയതോടെ ആയിരത്തോളം വിദ്യാർഥികൾക്ക് ഇന്ന് യാത്ര തിരിക്കാനാകുമെന്നാണ് റിപ്പോർട്ട്. ഇന്നു രാത്രി തന്നെ വിദ്യാർഥികൾ ഡൽഹിയില്‍ മടങ്ങിയെത്തും.
ഇസ്രയേൽ ആക്രമണം ആരംഭിച്ചതിനു പിന്നാലെയാണ് ഇറാൻ തങ്ങളുടെ വ്യോമപാത അടച്ചത്. ഇതോടെ ഇന്ത്യൻ വിദ്യാർഥികൾ അടക്കം ഒട്ടേറെ വിദേശ വിദ്യാർഥികൾ ടെഹ്റാനിൽ കുടുങ്ങി. ഇറാനു പിന്നാലെ ഇറാഖും തങ്ങളുടെ വ്യോമപാത അടച്ചിരുന്നു. ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽ നിന്ന് 110 ഇന്ത്യൻ വിദ്യാർത്ഥികൾ കഴിഞ്ഞ ദിവസം ഡൽഹിയിൽ എത്തിയിരുന്നു. അർമീനിയ വഴിയാണ് ഇന്ത്യൻ വിദ്യാർഥികൾ രാജ്യത്ത് തിരികെ എത്തിയത്. ഡൽഹിയിൽ എത്തിയവരിൽ ഭൂരിഭാഗം പേരും ഇറാനിലെ ഉർമിയ സർവകലാശാലയിൽ നിന്നുള്ള വിദ്യാർഥികളാണ്.
