കുറച്ചുദിവസങ്ങളായി ലോകത്തെ പലയിടങ്ങളിലും ഓർ മത്സ്യം (ഡൂംസ്‌ഡേ ഫിഷ്) തീരത്തടിയുകയാണ്. ആഴക്കടലിൽ വസിക്കുന്ന മത്സ്യം തീരത്തേക്ക് എത്തുന്നത് പ്രകൃതി ദുരന്തങ്ങളുടെ സൂചനയെന്നാണ് ജാപ്പനീസുകാർ പറയുന്നത്. കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, കലിഫോർണിയ എന്നിവിടങ്ങളിൽ ഈ മത്സ്യങ്ങളെ കണ്ടെത്തിയിരുന്നു.

ദിവസങ്ങൾക്ക് മുൻപ് ടാസ്മാനിയയിൽ മൂന്ന് മീറ്റർ നീളമുള്ള ഓർ മത്സ്യത്തെ കണ്ടെത്തി. ഒരാഴ്‌ചയ്ക്കിടെ ന്യൂസിലൻഡിൽ രണ്ട് തവണ ഓതീരത്താണ് ഓർ മത്സ്യത്തെ കണ്ടെത്തിയത്. 30 അടിയോളം നീളമുണ്ടായിരുന്ന ഓർ മത്സ്യം മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.

സാധാരണ ഗതിയിൽ സമുദ്രോപരിതലത്തിൽ നിന്നും 656 മുതൽ 3,200 അടി വരെ താഴ്ചയിലാണ് ഓർമത്സ്യങ്ങൾ ജീവിക്കുന്നത്. ആഴക്കടലിൽ വസിക്കുന്ന ഓര്‍മത്സ്യങ്ങൾ കടലിനടിയില്‍ ശക്തമായ ഭൂകമ്പമോ അഗ്നിപര്‍വത സ്‌ഫോടനമോ ഉണ്ടാകുന്ന സാഹചര്യത്തിലാണ് ജലോപരിതലത്തില്‍ എത്തുന്നതെന്നാണ് പരക്കെയുള്ള വിശ്വാസം. 2011 ൽ ഫുകുഷിമ ഭൂകമ്പവും സൂനാമിയും ഉണ്ടാകുന്നതിന് മുൻപുള്ള രണ്ടു വർഷങ്ങളിൽ ഡസൻ കണക്കിന് ഓര്‍മത്സ്യങ്ങൾ തീരത്തു വന്നടിഞ്ഞതായി കണ്ടെത്തിയതോടെ ഈ വിശ്വാസത്തിന് ആക്കം കൂടുകയും ചെയ്തു. 2024 ഓഗസ്റ്റിൽ കലിഫോർണിയയിൽ ഓർമത്സ്യങ്ങൾ തീരത്തടിഞ്ഞിരുന്നു. രണ്ട് ദിവസത്തിനുശേഷം ലൊസാഞ്ചലസിൽ 4.4 തീവ്രതയിൽ ഭൂകമ്പം ഉണ്ടായി.

ഭൂമിശാസ്ത്രപരമായ ചലനങ്ങൾ തിരിച്ചറിയാൻ ഓർഫിഷിന് കഴിയുമെന്നാണ് വിശ്വാസം. എന്നാൽ ഇക്കാര്യത്തിന് ശാസ്ത്രീയ അടിത്തറയില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സമുദ്ര പ്രവാഹത്തിലെ വ്യതിയാനമോ ആരോഗ്യകാരണങ്ങളോ മൂലമാണ് ഓർമത്സ്യങ്ങൾ ഉപരിതലത്തിലക്ക് എത്തുന്നത്. പലപ്പോഴും അവയെ തീരത്ത് ചത്ത നിലയിൽ കണ്ടെത്തുന്നതിന് പിന്നിലെ കാരണം ഇതാണെന്നും വിദഗ്ധർ വിലയിരുത്തുന്നു.