പത്തനംതിട്ട: മെഴുവേലിയിലെ നവജാത ശിശുവിന്റെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുട്ടിയുടെ ശരീരത്തില്‍ മുറിവുകളില്ലെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. കുട്ടിയുടെ അമ്മയുടെ മൊഴികളില്‍ അവ്യക്തതയുണ്ടെന്നാണ് പൊലീസ് പറയുന്നത്.

ഗര്‍ഭിണിയായതും പ്രസവിച്ചതും വീട്ടുകാര്‍ക്ക് അറിയില്ലെന്നും പ്രസവശേഷം പൊക്കിള്‍ക്കൊടി അറുത്തത് പോലും താന്‍ ഒറ്റയ്ക്കാണെന്നുമാണ് യുവതി പൊലീസിനോട് പറഞ്ഞിരുന്നത്. ഈ വിവരങ്ങളൊന്നും വീട്ടില്‍ ആരും അറിഞ്ഞില്ല എന്നത് പൊലീസ് പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല. കുട്ടിയുടെ മരണം കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തീകരിച്ചാല്‍ മാത്രമേ ഇത് സ്ഥിരീകരിക്കാനാകൂ.

കരഞ്ഞ കുഞ്ഞിന്റെ വായ പൊത്തിപ്പിടിച്ചുവെന്ന് യുവതി പൊലീസിന് മൊഴി നല്‍കി. ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെയാണ് യുവതി പ്രസവിക്കുന്നത്. പ്രസവശേഷം പൊക്കിള്‍ക്കൊടി യുവതി തന്നെ മുറിച്ചുമാറ്റി. കുഞ്ഞിന്റെ മൃതശരീരം ചേമ്പിലയില്‍ പൊതിഞ്ഞ് അയല്‍ വീടിന്റെ പരിസരത്ത് വെച്ചതും താന്‍ തന്നെയെന്ന് യുവതി പൊലീസിനോട് സമ്മതിച്ചിരുന്നു.