രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണം നടന്ന് രണ്ട് മാസങ്ങൾക്ക് ശേഷം ജമ്മുകശ്മീരിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ വീണ്ടും തുറക്കുന്നു. അടുത്താഴ്ച മുതൽ കശ്മീരിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ ഘട്ടംഘട്ടമായി തുറക്കുമെന്ന് ഗവർണർ മനോജ് സിൻഹ അറിയിച്ചു.
വിനോദസഞ്ചാരകേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് ജീവിക്കുന്ന അനേകം ആളുകളാണ് കശ്മീരിലുള്ളത്. അവരുടെ ഉപജീവനമാർഗത്തിന് വെല്ലുവിളിയായിരുന്നു പഹൽഗാം ഭീകരാക്രമണം. ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെ അടച്ചുപൂട്ടിയ വിനോദസഞ്ചാരമേഖല വീണ്ടും തുറക്കുന്നത് പാവപ്പെട്ട ജനതയ്‌ക്ക് വലിയൊരു ആശ്വാസമാകും.
വിനോദസഞ്ചാരകേന്ദ്രങ്ങൾ തുറക്കാൻ കഴിഞ്ഞ ദിവസമാണ് ഗവർണർ ഉത്തരവിട്ടത്. പഹൽഗാം മാർക്കറ്റ്, വെരിനാഗ് ഗാർഡൻ, കൊക്കർനാഗ് ഗാർഡൻ തുടങ്ങിയവ 17-ന് തുറക്കും.
