യുഎസിൽ ഇന്ത്യന്‍ വിദ്യാര്‍ഥിയ്ക്ക് അതിക്രൂര പീഡനം നേരിടേണ്ടി വന്ന സംഭവത്തിൽ വ്യാപക പ്രതിഷേധം. കൈ വിലങ്ങിട്ട് തറയില്‍ കിടത്തിയതില്‍ വന്‍ പ്രതിഷേധം. നാടുകടത്തുന്നതിന് മുമ്പ്, ന്യൂജഴ്സിലെ നെവാർക്ക് വിമാനത്താവളത്തിലാണ് വിദ്യാർഥിക്ക് ഉദ്യോ​ഗസ്ഥരിൽ നിന്ന് പീഡനം നേരിട്ടത്.

വിദ്യാർഥിയെ തറയിൽ മുഖം അമർത്തിപ്പിടിച്ച് വിലങ്ങണിയിക്കുന്ന ദൃശ്യങ്ങൾ ഇന്ത്യൻ – അമേരിക്കൻ സംരംഭകനായ കുനാൽ ജെയ്ൻ എക്സിൽ പങ്ക് വച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. വിഡിയോ വളരെ വേ​ഗം തന്നെ പ്രചരിച്ചു. സംഭവത്തിൽ പ്രതികരിച്ച് നേതാക്കളും സാമൂഹ്യപ്രവർത്തകരും രം​ഗത്തെത്തി. കാഴ്ച വേദനാജനകവും അപമാനകരവുമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. അമേരിക്കയിലെ ഇന്ത്യക്കാരുടെ സുരക്ഷയും അന്തസും ഉറപ്പാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും ബഹുമാനം സംരക്ഷിക്കുന്നതിൽ മോദി സർക്കാർ തുടർച്ചയായി പരാജയപ്പെട്ടതായി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് എക്സിൽ കുറിച്ചു. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും അടിയന്തര ഇടപെടല്‍ നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.