പാലക്കാട്: മങ്കര റെയില്‍വേ സ്റ്റേഷന്‍ സമീപം പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. തൃശ്ശൂർ വിയ്യൂർ പാടുകാട് സ്വദേശിയും പാലക്കാട് മുട്ടികുളങ്ങര കെഎപി സെക്കന്‍ഡ് ബറ്റാലിയന്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസറായ അഭിജിത്ത് കെ ആറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. മം​ഗലപുരം – ചെന്നൈ എക്സ്പ്രസാണ് ഇടിച്ചതെന്നാണ് വിവരം. ആത്മഹത്യയാണോയെന്ന്‌ സംശയിക്കുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ലെന്ന് മങ്കര പോലീസ് അറിയിച്ചു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.

അഭിജിത് ജോലിക്ക് കയറിയിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. ജൂൺ രണ്ടിനാണ് അഭിജിത്ത് പരിശീലനത്തിൽ പ്രവേശിച്ചതെന്ന് പോലീസ് പറയുന്നു. ഞായറാഴ്ച വൈകീട്ട് ആറിന് പിഎസ്‌സി കംപ്യൂട്ടർ ഓപ്പറേറ്റർ പരീക്ഷയെഴുതുന്നതിനായി മുട്ടിക്കുളങ്ങര ക്യാമ്പിൽ നിന്ന് നാട്ടിലേക്ക് പോയതായിരുന്നു.

വൈകിട്ട് എട്ട് മണിക്ക് ക്യാമ്പിൽ തിരിച്ചെത്തേണ്ടതായിരുന്നുവെങ്കിലും എത്താതായതോടെയാണ് ക്യാമ്പിൽ നിന്ന് പൊലീസുകാർ വീട്ടിലേക്ക് വിളിച്ചന്വേഷിച്ചത്. ഇതോടെയാണ് അഭിജിത്ത് ക്യാമ്പിലെത്തിയിട്ടില്ലെന്ന് വീട്ടുകാരും അറിയുന്നത്. തുടർന്ന്, വിയ്യൂർ പോലീസ് സ്റ്റേഷനിൽ വീട്ടുകാർ പരാതി നൽകി.

പൊലീസ്, അന്വേഷണം നടത്തുന്നതിനിടെയാണ് ട്രെയിനിടിച്ചുള്ള അപകടത്തെപ്പറ്റി അറിയുന്നത്. ബാഗിലെ പേഴ്സിൽനിന്ന് കിട്ടിയ ആധാർകാർഡിൽ നിന്നാണ് അഭിജിത്താണ് മരിച്ചതെന്ന് അറിഞ്ഞത്. ചിന്നിച്ചിതറിയ നിലയിലായിരുന്നു മൃതദേഹം.