തിരുവനന്തപുരം: ബിജെപിയില്‍ അതൃപ്തികള്‍ പുകയുന്നു. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേതാക്കളുമായി കൂടിയാലോചനകള്‍ നടത്തുന്നില്ലെന്നാണ് ആക്ഷേപം. ഗ്രൂപ്പിനതീതമായി പ്രവര്‍ത്തിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് രാജീവിനെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവന്നതെങ്കിലും നേതാക്കളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുന്നില്ലെന്നതാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നുയരുന്ന പ്രധാന പരാതി.

മുതിര്‍ന്ന നേതക്കന്മാരെയും മുന്‍ അധ്യക്ഷന്മാരെയും മുഖവിലക്കെടുക്കാതെ ചില തീരുമാനങ്ങള്‍ ചില കോണുകളില്‍ നിന്ന് വരുന്നെന്നും അത് നടപ്പാക്കുന്നുവെന്നുമുള്ള ആക്ഷേപവമുണ്ട്. കൃഷ്ണദാസ് പക്ഷവും മുരളീധര പക്ഷവും അതൃപ്തിയറിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകള്‍ ആര്‍ക്കൊക്കെ നല്‍കണമെന്ന കാര്യത്തില്‍ കൂടിയാലോചനയില്ലാതെ പട്ടിക പുറത്തിറക്കിയെന്നും ആരോപണമുണ്ട്.